പാലക്കാട്: ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് പിന്നിൽ കോഴി കയറ്റിയെത്തിയ പിക്കപ്പ് വാനിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി ചേങ്ങോട് വെള്ളക്കുട്ടിയുടെ മകൻ ശിവൻ (57) എന്നിവരാണ് മരിച്ചത്. ഡ്രൈവർ നവുക്കോട് സൈനുദ്ദീന്റെ മകൻ ഷാജിറി (34) നാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് പോയ ലോറിക്ക് പിന്നിൽ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് കോഴിയുമായ വന്ന പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. വാൻ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ഷാജിറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിവനും നിഷാദും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് ലോറിക്ക് പിന്നിൽ നിന്ന് പിക്കപ്പ് വാൻ വിടർത്തി മാറ്റിയത്. കഞ്ചിക്കോട് നിന്ന് അഗ്നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |