കൊച്ചി: ഇറക്കുമതി ചെയ്യുന്ന വൈദ്യുത വാഹനങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കാൻ സമ്മർദ്ദം ശക്തമാക്കി വിദേശ കമ്പനികൾ. അമേരിക്കയിലെ വാഹന ഭീമനായ ടെസ്‌ല ഉൾപ്പെടെ മുൻനിര കമ്പനികളെല്ലാം ഇന്ത്യൻ വിപണിയിലേക്ക് കടക്കാൻ പ്രധാന നിബന്ധന മുന്നോട്ട് വെക്കുന്നത് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ്. നിലവിൽ വിദേശത്ത് നിർമ്മിക്കുന്ന 40,000 ഡോളറിലധികം വിലയുള്ള വൈദ്യുത വാഹനങ്ങൾക്ക് ഇന്ത്യ നൂറ് ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 33 ലക്ഷം രൂപയിലധികം വിലയുള്ള വാഹനങ്ങൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾ ഇരട്ടി വില നൽകേണ്ടി വരും. ഈ വിലയിൽ കുറവുള്ള വാഹനങ്ങൾക്ക് ഇറക്കുമതി നികുതി 60 ശതമാനമാണ്.
വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാൽ പുതിയ ഫാക്ടറിക്കായി 200 കോടി ഡോളർ നിക്ഷേപിക്കാൻ തയ്യാറാണെന്നാണ് ആഗോള കമ്പനിയായ ടെസ്‌ല വൃക്തമാക്കിയിട്ടുള്ളത്. പ്രവർത്തനം തുടങ്ങുന്ന ആദ്യ രണ്ട് വർഷങ്ങളിൽ ഇറക്കുമതി നികുതി പതിനഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്‌ല ആവശ്യപ്പെടുന്നത്.
അതേസമയം ഇന്ത്യയിലെ വൈദ്യുതി വാഹന വിപണിയിലെ മുൻനിരക്കാരായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഓല ഇലക്ട്രികും ഈ നിർദേശത്തെ ശക്തമായി എതിർക്കുകയാണ്. ടെസ്‌ല ഉൾപ്പെടെയുള്ള വിദേശ ഭീമൻമാർക്കായി ഇറക്കുമതി തീരുവയിൽ ഇളവ് നൽകുന്നത് ആഭ്യന്തര വാഹന നിർമ്മാതാക്കളെ വൻ പ്രതിസന്ധിയിലാക്കുമെന്ന് ഓല ഇലക്ട്രിക്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഭാവിഷ് അഗർവാൾ പറഞ്ഞു.
ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് വിൻഫാസ്റ്റ്
തമിഴ്നാട്ടിലെ ചെന്നൈയിൽ പുതിയ ഫാക്ടറി സ്ഥാപിച്ച വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റ് ഇറക്കുമതി തീരുവ കുറയ്ക്കാൻ സമ്മർദ്ദം ശക്തമാക്കി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 16,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് വിൻഫാസ്റ്റ് പുതിയ വൈദ്യുതി വാഹന നിർമ്മാണ ഫാക്ടറിക്ക് തുടക്കം കുറിച്ചത്. വൈദ്യുത വാഹനങ്ങളുടെ നിർമ്മാണ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ആദ്യ രണ്ട് വർഷങ്ങളിൽ ഘടക ഭാഗങ്ങൾ ഇറക്കുമതി നൽകുന്നതിന് നികുതി ഇളവുകൾ നൽകണമെന്നാണ് വിൻഫാസ്റ്റ് ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |