ചെന്നൈ: തമിഴ്നാട് നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഡോ.എസ്. വിജയധരണി ബി.ജെ.പിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ എന്നിവരുടെ പേരുകളും കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്.
തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള മണ്ഡലമാണ് കന്യാകുമാരി. മൂന്ന് തവണ അവിടത്തെ വിളവംകോട് എം.എൽ.എയായിരുന്ന വിജയധരണി എം.എൽ.എ സ്ഥാനം രാജി വച്ച സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വിളവംകോട് ഉപതിരഞ്ഞെടുപ്പും നടന്നേക്കും. കഴിഞ്ഞ തവണ വിജയധരണി തോൽപ്പിച്ചത് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ആർ. ജയശീലനെയായിരുന്നു. 28,669 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ എൻ.ഡി.എയുടെ ഭാഗമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല.
കോൺഗ്രസിൽനിന്നു രാജിവയ്ക്കുന്നതായുള്ള കത്ത് അവർ എക്സ് പ്ലാറ്റ്‌ഫോം വഴി പുറത്തുവിട്ടിരുന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ ചുമതലയുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
വിളവംകോട്ട് 60% മലയാളികൾ
വിളവംകോട് മണ്ഡലത്തിൽ 60 ശതമാനം പേർ മലയാളികളാണ്. വെള്ളാള, നായർ, നാടാർ,യാദവ, ലത്തീൻ സമുദായങ്ങൾക്കാണ് മേൽക്കൈ. ബി.ജെ.പിക്ക് മുൻതൂക്കമുണ്ടെങ്കിലും ബി.ജെപി ജയിക്കാതിരിക്കാനായി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്ക് പാർട്ടി നോക്കാതെ വോട്ടിടുന്ന പ്രവണത കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ പ്രകടമായിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിലെ ഒരു സീറ്റിൽപ്പോലും ജയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. കന്യാകുമാരിൽ രണ്ടാം സ്ഥാനമായിരുന്നു. രണ്ട് തവണ പൊൻരാധാകൃഷ്ണൻ ബി.ജെ.പി ടിക്കറ്റിൽ ഇവിടെ നിന്ന് ജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |