അഗർത്തല: ബംഗാളിലെ മൃഗശാലയിലെ സിംഹങ്ങൾക്ക് അക്‌ബർ, സീത എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ത്രിപുര വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തത്. സിംഹങ്ങളുടെ പേരിനെച്ചൊല്ലി വിഎച്ച്പി കൽക്കട്ട ഹെെക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സർക്കാർ ഇതുമായി ബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്.
1994 ബാച്ച് ഐഎഫ്എസ് ഉദ്യാേഗസ്ഥനായ അഗർവാൾ ത്രിപുര ചീഫ് വെെൽഡ് ലെെഫ് വാർഡനായിരുന്നു. ഫെബ്രുവരി 12ന് മൃഗങ്ങളുടെ കെെമാറ്റ പദ്ധതിയുടെ ഭാഗമായി ത്രിപുരയിലെ മൃഗശാലയിൽ നിന്ന് സിംഹങ്ങളെ ബംഗാളിലേക്ക് കെെമാറിയിരുന്നു. ആ സമയത്ത് രജിസ്റ്ററിൽ മൃഗങ്ങളുടെ പേര് രേഖപ്പെടുത്തിയത് അഗർവാൾ ആയിരുന്നു. ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങൾക്ക് പേര് നൽകിയതെന്ന് ബംഗാൾ വനംവകുപ്പ് കൽക്കട്ട ഹെെക്കോടതിയിൽ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയിൽ കോടതി സിംഹജോഡികളുടെ പേര് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹർജി വലിയ വിവാദമാവുകയായിരുന്നു. കഴിഞ്ഞ 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിൽ വി എച്ച് പി ബംഗാൾ ഘടകത്തിന്റെ ഹർജി എത്തിയത്. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ ഇവിടെ എത്തിച്ചത്. ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ ഇവർക്ക് പേരുകൾ ഉണ്ടായിരുന്നെന്നും പാർക്കിൽ എത്തിച്ചാൽ പേരുകൾ മാറ്റാറില്ലെന്നുമായിരുന്നു ബംഗാൾ വനംവകുപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |