ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്ന 370 സീറ്റുകൾ നേടുക എളുപ്പമല്ലെങ്കിലും തമിഴ്‌നാട്ടിലും പശ്‌ചിമ ബംഗാളിലും ബി.ജെ.പി മുന്നേറുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിൽ ബി.ജെ.പി ഇരട്ടയക്കത്തിൽ എത്തും. പശ്ചിമ ബംഗാളിൽ ബി.ജെ.പി ഒരിടത്തും ഇല്ലെന്ന് കരുതുന്ന ആളുകൾ വോട്ടെണ്ണൽ ദിവസം ഞെട്ടും-പ്രശാന്ത് ചൂണ്ടിക്കാട്ടി. പശ‌്ചിമ ബംഗാളിൽ സന്ദേശ്‌ഖാലി പോലുള്ള പ്രശ്‌നങ്ങൾ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയാകും. അതല്ലെങ്കിലും ബംഗാളിൽ ബി.ജെ.പി വളരുകയാണ്.
ബി.ജെ.പിക്ക് ഒറ്റയ്ക്ക് 370 ലോക്‌സഭാ സീറ്റുകൾ ലഭിച്ചാൽ അതൊരു അത്ഭുതമാകുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. അതിനുള്ള സാദ്ധ്യത കുറവാണ്. 370 എന്നത് പ്രവർത്തകർക്കുള്ള ഒരു ലക്ഷ്യം മാത്രമാണെന്ന് വേണം കരുതാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ സ്വേച്ഛാധിപത്യ ഭരണത്തിന്റെ അടയാളങ്ങൾ കൂടുതൽ പ്രകടമാകും. ഏതൊരു വ്യക്തിയും ഒരു ഗ്രൂപ്പും ശക്തമാകുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യും. ഇന്ദിരാഗാന്ധിയുടെ വളർച്ച ഉദാഹരണമാണെന്നും പ്രശാന്ത് പറഞ്ഞു. 'ഇന്ത്യ' മുന്നണി വൈകിയാണ് പ്രവർത്തിച്ച് തുടങ്ങിയതെന്നും 2024ലെ തിരഞ്ഞെടുപ്പിന് അപ്പുറം ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |