നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം, പരമ്പര, ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് കീഴടക്കി
റാഞ്ചി: ഇംഗ്ലീഷ് സ്പിൻ കെണിക്ക് മുന്നിൽ ഒന്നു പതറിയെങ്കിലും ഇന്ത്യ വീണില്ല. ക്യാപ്ടൻ രോഹിത് ശർമ്മയുടേയും (55), ശുഭ്മാൻ ഗില്ലിൻ്റെയും (പുറത്താകാതെ 62) അർദ്ധ സെഞ്ച്വറിയുടെയും യുവതാരം ധ്രുവ് ജുറലിൻ്റെ (പുറത്താകാതെ 39) ചെറുത്ത് നില്പിൻ്റെയും പിൻബലത്തിൽ ഇന്ത്യ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് കീഴടക്കി പരമ്പര സ്വന്തമാക്കി. 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഒരു ടെസ്റ്റ് കൂടി അവശേഷിക്കവെ ഇന്ത്യ 3-1 ന് മുന്നിൽ എത്തിക്കഴിഞ്ഞു. മത്സരത്തിന് ഒരു ദിനം കൂടി ബാക്കി നിൽക്കെയാണ് നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ജയം. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 17-ാം ടെസ്റ്റ് പരമ്പര വിജയമാണിത്. ബാസ്ബാൾ ശൈലി കാലത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയും.
സ്കോർ: ഇംഗ്ലണ്ട് 353/10, 145/10. ഇന്ത്യ 307/10, 192/5.
വിറച്ചെങ്കിലും വീണില്ല
ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസിൻ്റെ വിജയ ലക്ഷ്യം പിന്തുടർന്ന് 40/0 എന്ന നിലയിൽ നാലാം ദിനം രണാം ഇന്നിംഗ്സ് പുനരാംരംഭിച്ച ഇന്ത്യ 83/0 എന്ന നിലയിൽ നിന്ന് 120/5 എന്ന നിലയിൽ തകർന്നെങ്കിലും ഗില്ലും ആറാമനായെത്തിയ ജുറലും കൂടി തകർക്കപ്പെടാത്ത കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. രോഹതും യശ്വസി ജയ്സ്വാളും (37) രാവിലെ നന്നായി തന്നെ തുടങ്ങി. ഇരുവരും ഒന്നാം ഇന്നിംഗ്സിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യശ്വസിയെ ജയിംസ് ആൻഡേഴ്സണിന്റെ കൈയിൽ എത്തിച്ച് ജോ റൂട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ഗില്ലെത്തി.എന്നാൽ അർദ്ധ സെഞ്ച്വറി തികച്ച് അധികം വൈകാതെ രോഹിത് ശർമ്മയെ ഹാർട്ട്‌ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടികൂടി. 81 പന്ത് നേരിട്ട രോഹിത് 5 ഫോറും 1 സിക്സും നേടി.
പകരമെത്തിയ രജത് പട്ടീദാർ (0) ഷൊയിബ് ബാഷിർ എറിഞ്ഞ അടുത്ത ഓവറിൽ ഒല്ലി പോപ്പിന് ക്യാച്ച് നൽകി മടങ്ങിയതോടെ േ100/3 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ രവീന്ദ്ര ജഡേജയെ (4) ജോണി ബെയർസ്റ്റോയുടെയും സർഫ്രാസ് ഖാനെ (0) ഒല്ലി പോപ്പിന്റെയും കൈയിൽ ഒതുക്കി ബാഷിർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി. സർഫ്രാസ് മടങ്ങുമ്പോൾ 120/5 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ ആറാമനായെത്തിയ ജുറൽ പുതുമഖത്തിന്റെ ഒരു പതർച്ചയുമില്ലാതെ ഗില്ലിനൊപ്പം ക്രീസിൽ ഉറച്ചു നിന്നതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. തകർക്കപ്പെടാത്ത ആറാം വിക്കറ്റിൽ ഇരുവരും 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
124 പന്ത് നേരിട്ട ഗിൽ 2 സിക്സടിച്ചു. 77 പന്ത് നേരിട്ട ജൂറൽ രണ്ട് ഫോറടിച്ചു.
ധ്രുവ് ജുറലാണ് താരം
ആദ്യ ഇന്നിംഗ്സിൽ 90 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോറർ ആവുകയും രണ്ടാം ഇന്നിംഗ്സിൽ പതറാതെ ബാറ്റ് ചെയ്ത് ഇന്ത്യൻ വിജയമുറപ്പിക്കുകയും ചെയ്ത ധ്രുവ് ജുറലാണ് കളിയിലെ താരം. അദ്ദേഹത്തിന്റെ രണ്ടാം ടെസ്റ്റ് മാത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |