ന്യൂഡൽഹി : ദേശീയപാതയിലെ കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും, ഇക്കാര്യത്തിൽ ദേശീയപാത അതോറിട്ടിയുടെ സംവിധാനങ്ങൾ കടലാസിൽ മാത്രമെന്ന് നിരീക്ഷിച്ചും സുപ്രീംകോടതി. കൈയേറ്റങ്ങൾക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം. കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ കൃത്യമായ പദ്ധതി ദേശീയപാത അതോറിറ്റി രൂപീകരിക്കണം. നിരന്തരം പരിശോധന ഉറപ്പാക്കുന്ന, ദേശീയപാതകളിലെ കയ്യേറ്റം സംബന്ധിച്ച പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം തയ്യാറാക്കണം. നിലവിൽ കൈയേറ്റം കണ്ടെത്താൻ സർവേ നടത്താൻ പോലും അതോറിട്ടിക്ക് സംവിധാനമില്ല. കൃത്യമായ ഇടവേളകളിൽ സർവേ നടത്തേണ്ടതുണ്ട്. വിവിധ ദേശീയപാത ഭരണസംവിധാനങ്ങൾ രൂപീകരിച്ചതു കൊണ്ട് മാത്രം കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നിയമപ്രകാരം അവ കൃത്യമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അഭയ് എസ്.ഓക അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏപ്രിൽ 30ന് വിഷയം വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |