ദുബായ്: യുഎഇയിൽ എത്തിയതിന് പിന്നാലെ കനത്ത മുടികൊഴിച്ചിൽ അനുഭവപ്പെടുകയാണെന്ന് പരാതിപ്പെടുകയാണ് അനേകം പ്രവാസികൾ. ചൂട്, വെള്ളം, സ്ഥിരമായി എ സിയിലെ താമസം എന്നിവയാണ് ഇതിന് കാരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മാതൃനാട്ടിൽ നിൽക്കുമ്പോഴുള്ളതിനേക്കാൾ പ്രവാസികൾക്ക് യുഎഇയിൽ മുടികൊഴിച്ചിൽ കൂടുതലായി അനുഭവപ്പെടുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനം, സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാകാം പ്രവാസികൾക്ക് കൂടുതലായി മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതിനുള്ള കാരണമെന്ന് ബുർജീൽ ഡേ സർജറി സെന്ററിലെ ഡെർമറ്റോളജി ആന്റ് കോസ്‌മെറ്റോളജിസ്റ്റ് ഡോ. ഹുസൈൻ അബ്‌ദെൽറാസിക് പറയുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങളിൽ നിന്ന് ഫാസ്റ്റ് ഫുഡ്ഡിലേയ്ക്ക് മാറുമ്പോൾ ഇത് എപ്പിജീനോമിൽ മാറ്റങ്ങളുണ്ടാക്കുന്നു. സംസ്‌കരിച്ച ഭക്ഷണത്തിൽ കാണപ്പെടുന്ന ഉയർന്ന അളവിലെ പഞ്ചസാര, അനാരോഗ്യപരമായ കൊഴുപ്പ് തുടങ്ങിയവ ജനിതകഘടനയിൽ മാറ്റങ്ങൾ വരുത്തിയേക്കാമെന്നും ഇത് അമിതമായ മുടികൊഴിച്ചിലിന് കാരണമാകാമെന്നും ഡോ. ഹുസൈൻ അഭിപ്രായപ്പെടുന്നു.
എപ്പിജെനോം എന്നത് രാസ സംയുക്തങ്ങളുടെയും പ്രോട്ടീനുകളുടെയും ഒരു സംവിധാനമാണ്. ഇതിന് ഡിഎൻഎയുമായി ബന്ധിക്കാനുള്ള കഴിവുണ്ട്. ഡിഎൻഎയുടെ ക്രമം മാറ്റാതെ തന്നെ ജനിതക സംവിധാനത്തെ നിയന്ത്രിക്കാനും ഇതിന് കഴിയും. അനാരോഗ്യപരമായ എപ്പിജീനോം പ്രവർത്തനങ്ങൾ മുടികൊഴിച്ചിലിന് കാരണമാകുന്നു. ഡയറ്റ്, സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയും എപ്പിജീനോമിനെ സ്വാധീനിക്കും. യുഎഇയിൽ എത്തിയതിനുശേഷം മുടികൊഴിച്ചിൽ വർദ്ധിച്ചതായി മിക്കവാറും പ്രവാസികളും പരാതിപ്പെടുന്നു. എന്നാൽ പുതിയ ജോലിയിലേയ്ക്ക് പ്രവേശിക്കുന്നതിലെ സമ്മർദ്ദം, കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്നതിലെ പ്രയാസം, പുതിയ അന്തരീക്ഷത്തിലേയ്ക്ക് പറിച്ചുനടുന്നത്, അനാരോഗ്യപരമായ ഭക്ഷണശീലം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് പ്രൈം ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റായ ഡോ. നഗ്ളാ റാംസി പറഞ്ഞു.
വിറ്റാമിൻ കുറവുള്ള രോഗികൾ സപ്ലിമെൻ്റുകൾ കഴിക്കുക, രോഗങ്ങൾ നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, വ്യായാമം, സമ്മർദ്ദം ഒഴിവാക്കൽ, മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് ഹെയർ സെറം പ്രയോഗിക്കുക, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക, ഫലപ്രദമായ പരിഹാരം കാണുന്നതിന് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക എന്നതാണ് മുടികൊഴിച്ചിലിൽ നിന്ന് രക്ഷനേടുന്നതിനുള്ള പ്രധാന മാർഗങ്ങളെന്ന് ഡോ. റാംസി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |