കിളിമാനൂർ: മുളയ്ക്കലത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുടെ പൂട്ടുകൾ തകർത്ത് വീണ്ടും മോഷണം. മൂന്ന് മാസം മുൻപ് ഇവിടെ കാണിക്കവഞ്ചികൾ പൊളിച്ച് കവർച്ച നടന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് വഞ്ചികളും,പുറത്ത് ഉപദേവതകൾക്ക് മുന്നിലെ രണ്ട് വഞ്ചികളുടെയും പൂട്ട് തകർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോഷ്ടാവ് അകത്തുകടന്നത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവിടെയുണ്ടായിരുന്നതായി നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
പൂട്ടുകൾ യഥാസ്ഥാനത്തു തന്നെ തിരികെ ഇട്ടിരുന്നതിനാൽ കവർച്ചാവിവരം അടുത്തദിവസം ശ്രദ്ധയിൽപ്പെട്ടില്ല. ഇന്നലെ വൈകിട്ടാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ഉടൻതന്നെ കിളിമാനൂർ പൊലീസിൽ വിവരമറിയിച്ചു. സി.ഐ എസ്.ജയന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി.16ന് ഉത്സവം സമാപിച്ചശേഷം കാണിക്കയെടുത്തതിനാൽ അധികം പണം നഷ്ടപ്പെട്ടിട്ടില്ല.
നവംബർ 8ന് പുലർച്ചെയും ഇവിടെ കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു. ശ്രീകോവിലിന് മുന്നിലും മണ്ഡപത്തിലും സ്ഥാപിച്ചിരുന്ന വഞ്ചികൾ പൊളിച്ച് സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ചിരുന്നു. മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലേക്ക് ഒരു വിശ്വാസി നിരീഷണ ക്യാമറ നൽകിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ വ്യക്തമായ ദൃശ്യങ്ങളും പരാതിയോടൊപ്പം പൊലീസിന് കൈമാറിയതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം സജീവമാണ്. അഞ്ചുമാസത്തിനിടെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടന്നിരുന്നു. ഒറ്റ സംഭവത്തിൽ പോലും പ്രതികളെ പിടികൂടിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |