അമ്പലപ്പുഴ: ഭൂമി തരംമാറ്റുന്നതിന് അപേക്ഷ നൽകിയയാളിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റും ഫീൽഡ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ കാളാത്ത് ചിറയിൽ വീട്ടിൽ വിനോദ്, ഫീൽഡ് അസിസ്റ്റന്റ് പുന്നപ്ര തെക്ക് പഞ്ചായത്ത് നടുവിലെപറമ്പ് വീട്ടിൽ അശോക് കുമാർ എന്നിവരെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വസ്തു തരംമാറ്റി കിട്ടുന്നതിനായി പുന്നപ്ര സ്വദേശി ഹാഷിം കഴിഞ്ഞ ആഗസ്റ്റിൽ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇത് ശരിയാക്കി നൽകുന്നതിന് വിനോദ് 5000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് ഹാഷിം വിജിലൻസിനെ സമീപിച്ചു. വിജിലൻസ് കൈമാറിയ, ഫിനോഫ്തലിൻ പുരട്ടിയ 500ന്റെ പത്ത് നോട്ടുകളുമായി ഇന്നലെ വൈകിട്ട് മൂന്നരയോടെ വില്ലേജ് ഓഫീസിലെത്തിയ ഹാഷിം വിനോദിന്റെ നിർദ്ദേശാനുസരണം അശോക് കുമാറിന് നോട്ടുകൾ കൈമാറിയപ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ,എം.കെ.രാജേഷ് കുമാർ, ആർ.ജിംസ്റ്റൽ, ഉദ്യോഗസ്ഥരായ ബസന്ത്, ജയലാൽ, ശ്യാം, സനൽ, രഞ്ജിത്, സമീഷ്, സുദീപ്, ലിജു, സുരേഷ് ബാബു എന്നിവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |