കൊച്ചി: 'ആടുജീവിത'ത്തിന്റെ വെബ്‌സൈറ്റ് സംഗീതസംവിധായകൻ എ.ആർ റഹ്മാൻ ലോഞ്ച് ചെയ്തു. സംവിധായകൻ ബ്ലെസി, രചയിതാവ് ബെന്യാമിൻ, അസോസിയേറ്റ് പ്രൊഡ്യൂസർ കെ.സി. ഈപ്പൻ തുടങ്ങിയവരും പങ്കെടുത്തു. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു.
'ഇത്തരത്തിലൊരു വെബ്‌സൈറ്റ് മലയാളസിനിമയിൽ അപൂർവമായി സംഭവിക്കുന്നതാണെന്ന് ബ്ലെസി പറഞ്ഞു. അണിയറപ്രവർത്തകർചെയ്ത സംഭാവനകളെക്കുറിച്ചും പിന്നിലെ പ്രവർത്തനങ്ങളെക്കുറിച്ചും ലോകമറിയണം എന്നതിനാലാണ് അത്. മാർച്ച് 10ന് മ്യൂസിക് ലോഞ്ചിംഗിനുശേഷം 28ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 2008ൽ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018ൽ ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞ ജൂലായ് 14ന് പൂർത്തിയായി. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ടുചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമലാ പോളാണ് നായിക. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബി അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുഅഭിനേതാക്കൾ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |