വർക്കല: ഇടവ ഓടയം മിസ്‌കിൻ തെരുവിൽ തെരുവുനായ്‌ക്കളുടെ കൈകാലുകൾ കെട്ടിയ ശേഷം ശരീരം ടാറിൽ മുക്കി ക്രൂരത. കഴിഞ്ഞ ബുധനാഴ്‌ചയാണ് നാട്ടുകാർ ദയനീയാവസ്ഥയിൽ നായയെ കണ്ടെത്തിയത്.
പീപ്പിൾസ് ഫോർ അനിമൽസ് (പി.എഫ്.എ) വോളന്റിയറായ ഇടവ വെൺകുളം സ്വദേശി അഹമ്മദ് സംഭവമറിഞ്ഞ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃഗസ്‌നേഹിയായ റഷ്യൻ വനിത പോളിനയും സഹായിയുമെത്തിയാണ് നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചത്. ശരീരത്തിൽ 70 ശതമാനത്തോളം ടാറും മുറിവുകളുമുണ്ട്. ഈ നായയെ കണ്ടതിന് 200 മീറ്റർ അകലെയായി 25ന് രാവിലെ കൈകാലുകൾ കെട്ടി ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട നിലയിൽ മറ്റൊരു നായയെയും നാട്ടുകാർ കണ്ടെത്തി. ഇതിനെയും പോളിനയുടെ നേതൃത്വത്തിൽ ചികിത്സിച്ചു.
പ്രദേശത്ത് റോഡുപണിക്കായി സൂക്ഷിച്ചിരുന്ന ടാറിൽ സാമൂഹ്യവിരുദ്ധർ നായ്‌ക്കളെ മുക്കിയെന്നാണ് നാട്ടുകാരുടെ സംശയം. നായ്‌ക്കളുടെ ശരീരത്തിൽ നിന്ന് ടാർ പൂർണമായി ഒഴിവാക്കാനായിട്ടില്ല. മുറിവിൽ അണുബാധയുണ്ടാകാനും സാദ്ധ്യതയുണ്ട്. പോളിനയുടെ താമസസ്ഥലത്ത് പാർപ്പിച്ചാണ് ചികിത്സ നൽകുന്നത്. സംഭവത്തെക്കുറിച്ച് മൃഗസ്‌നേഹികൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |