SignIn
Kerala Kaumudi Online
Saturday, 27 July 2024 9.40 AM IST

ആദ്യം ആരാധന പിന്നെ കടുത്ത ശത്രുവായി, പണ്ട് ദാവൂദ് ഗ്യാംഗിൽ സംഭവിച്ചതാണ് ഇപ്പോൾ കൊച്ചിയിലെ അവസ്ഥ

kochi

കൊച്ചി: കാലത്തിനനുസരിച്ച് ഗുണ്ടാസംഘങ്ങളും മാറുകയാണ്. വടിവാളും ഇരുമ്പുവടിയും ഷർട്ടിന്റെയോ ബനിയന്റെയോ പിന്നിലൊളിപ്പിച്ച് വരുന്ന ഗുണ്ടാസംഘങ്ങളുടെ കാലമൊക്കെ ഓർമ്മയിലേക്ക്.

ആരെയും ഒറ്രവെടിക്ക് കൊല്ലാൻ ശേഷിയുള്ള കൈത്തോക്കുകളുമാണ് ആയുധങ്ങൾ. നാടൻതോക്കു മുതൽ വിദേശിവരെ നീളും ശേഖരം. കടവന്ത്ര ഇടശേരി ബാറിലെ വെടിവയ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പിസ്റ്റളും റിവോൾവറും ഗുണ്ടകൾ യഥേഷ്ടം കൊണ്ടുനടക്കുന്നതായ സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് കണ്ടെത്തിയത്.

ഗുണ്ടാസംഘങ്ങൾക്കൊപ്പം ചേരുന്ന യുവാക്കളുടെ കൈയിൽപ്പോലും തോക്കുകളുണ്ട്. ഇടശേരി ബാർ വെടിവയ്പ് കേസിലെ പ്രതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ ആരാധകനായാണ് ഗുണ്ടാസംഘത്തിലെത്തുന്നത്. പിന്നീട് ഗുണ്ടാത്തലവന്റെ ശത്രുവായതോടെ സംഘത്തിൽ നിന്ന് പുറത്താക്കി. പക്ഷേ തോക്ക് ഉപേക്ഷിച്ചില്ല. പുതിയഗ്യാംഗും രൂപീകരിച്ചു.

പ്രിയം കുഴൽപ്പണവേട്ടയും ലഹരിക്കടത്തും

വെട്ടുംകുത്തും വിട്ട് റിയൽഎസ്‌റ്റേറ്റ് ഇടനിലയും കുഴൽപ്പണവേട്ടയും ലഹരിക്കടത്തുമാണ് ഗുണ്ടാസംഘങ്ങൾ ഇപ്പോൾ 'കൈകാര്യം' ചെയ്യുന്നത്. ഒരിടയ്ക്ക് ഭൂമിക്കച്ചവടത്തിലും തണ്ണീർത്തടം നികത്തലിലുമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. തണ്ടപ്പേര് മാറ്റലിലടക്കം സർക്കാർ നിയമം കടുപ്പിച്ചതോടെ ഗുണ്ടാസംഘം ലഹരിക്കടത്തിലേക്ക് തിരിഞ്ഞു. വൻതോതിൽ പണമിറക്കി കൊച്ചിയിലടക്കം മയക്കുമരുന്ന് എത്തിക്കുന്നതിന് പിന്നിൽ ഗുണ്ടാസംഘങ്ങളാണ്. ആളുകളെ ഭീഷണിപ്പെടുത്താനും പ്രത്യാക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനും തോക്ക് ധാരാളമെന്നാണ് അടുത്തിടെ അറസ്റ്റിലായ ഗുണ്ടകളുടെ വെളിപ്പെടുത്തൽ.

ഓൾഡ് ഗുണ്ടകൾ തിരികെ

അഞ്ചോളം ആക്ടീവ് ഗുണ്ടാസംഘങ്ങളാണ് കൊച്ചിയിലുള്ളത്. കോയമ്പത്തൂർ, പാലക്കാട്, തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ തമ്പടിച്ചാണ് ഗുണ്ടാത്തലവന്മാർ ഇതെല്ലാം നിയന്ത്രിക്കുന്നത്. എന്നാൽ കൊച്ചി അടക്കി ഭരിക്കുകയും പിന്നീട് ഗുണ്ടാപ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത തവലന്മാർ ഇപ്പോൾ സജീവമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കാപ്പചുമത്തി പലരേയും ജയിലിലടച്ചതോടെ ഈ തക്കം മുതലെടുത്ത് കളംപിടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

വരവ് തോക്ക്

മുംബയ്, ഗോവ, മംഗലാപുരം വഴിയാണ് കേരളത്തിൽ മുമ്പ് കൂടുതലായി തോക്കെത്തിയിരുന്നത്. ഗുണ്ടാസംഘങ്ങളുമായും റിയൽ എസ്റ്റേറ്റ് മാഫിയയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമെല്ലാം ഇപ്പോൾ ബീഹാറിൽനിന്ന് തോക്കെത്തുന്നതായിട്ടാണ് വിവരം. പെട്ടെന്ന് കണ്ടുപിടിക്കാതിരിക്കാൻ വിവിധ കഷണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. ആവശ്യക്കാരെ കണ്ടെത്താനും തോക്ക് എത്തിച്ചുനൽകാനും ധാരാളം ഇടനിലക്കാരും ബീഹാറിൽ പ്രവർത്തിക്കുന്നുണ്ട്‌. കോഴിക്കോട്, കണ്ണൂർ, കാസർകോട്, എറണാകുളം മേഖലകളിലേക്കാണ് തോക്കിൽ ഏറിയപങ്കും എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KERALA EXCISE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.