ആനവണ്ടി വിനോദയാത്രയിൽ സഞ്ചാരികൾക്ക് പ്രിയമേറുന്നു. കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ആനവണ്ടി വിനോദയാത്ര ജില്ലയിൽ 400 യാത്രകൾ പിന്നിട്ടു. രണ്ടുവർഷത്തിനിടെയാണ് നേട്ടം. കഴിഞ്ഞദിവസം സർവേ സൂപ്രണ്ടിൽ നിന്നുള്ള ഗ്രൂപ്പ് പൈതൽമലയിലേക്ക് വിനോദയാത്ര പോയതോടെയാണ് 400ലേക്ക് എത്തിയത്.
പ്രധാനമായും മൂന്ന് ദ്വിദിന പാക്കേജും നാല് ഏകദിന പാക്കേജുകളുമാണ് കണ്ണൂർ ഡിപ്പോക്ക് കീഴിൽ സർവീസ് നടത്തുന്നത്. മാർച്ച് ഏഴ്, 28 തീയതികളിൽ ഗവിയിലേക്ക് യാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച് 10, 31 തീയതികളിൽ രാവിലെ ആറുമണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന പാക്കേജിൽ താമസവും ഭക്ഷണവും ലഭിക്കും. മാർച്ച് ഏഴ്, 28 തീയതികളിൽ വാഗമൺ മൂന്നാർ യാത്ര വൈകിട്ട് ഏഴിന് പുറപ്പെടും. 10,31 തീയതികളിൽ രാവിലെ ആറുണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 54 യാത്രകൾ പൂർത്തിയാക്കി.
ഏറ്റവും മികച്ച ടൂറിസം വില്ലേജായ മൂന്നാർ -കാന്തല്ലൂർ എന്നിവിടങ്ങളിലേക്ക് മാർച്ച് ഏഴ്, 28 തീയതികളിൽ പുറപ്പെട്ട് 10, 31 തീയതികളിൽ കണ്ണൂരിൽ തിരിച്ചെത്തും. വയനാട്ടിലേക്ക് ഇതുവരെ 175 യാത്രകളാണ് നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ വയനാട്ടിലേക്ക് പാക്കേജ് ജൈത്ര യാത്ര തുടരുന്നുണ്ട്. മുത്തങ്ങ വന്യജീവി സാങ്കേതത്തിലൂടെയുള്ള രാത്രി യാത്രയും കൗതുകമുള്ളതാണ്.
മാർച്ച് ഒമ്പതിന് രാവിലെ 05.45 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് കുറുവ ദ്വീപ്, 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് പാർക്ക്, എന്നിവ കൂടി സന്ദർശിച്ചു പുലർച്ചെ മൂന്നോടെ കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡി.ടി.ഒ വി.മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് വിനോദയാത്രകൾ ഏകോപിപ്പിക്കുന്നത്. ബുക്കിംഗിന് ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ.റോയ് 9496131288, കെ.ആർ.തൻസീർ 8089463675 എന്നിവരെ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |