തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഓണത്തിന് മുമ്പ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് മന്ത്രി കെ.ബി. ഗണേശ്‌കുമാർ. ഇതു സംബന്ധിച്ച് ബാങ്ക് കൺസോർഷ്യവുമായി ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി 22ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശരിവച്ചുകൊണ്ടാണ് മന്ത്രിയുടെ വിശദീകരണം.
കോർപ്പറേഷന്റെ പ്രതിദിന വരുമാനം ഉയരുന്നുണ്ട്. ഡീസൽ ഉപഭോഗത്തിൽ ദിവസം ഒരു കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു. ഡിപ്പോകളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. പത്ത് ടോയ്ലറ്റുകളുടെ നടത്തിപ്പ് സുലഭ് ഏജൻസിക്ക് കൈമാറി. ഭക്ഷണശാലകളുടെ നടത്തിപ്പിനും ടെൻഡർ വിളിച്ചു.
ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കാൻ പരിശോധന ശക്തമാക്കിയശേഷം അപകടനിരക്കിൽ കുറവുണ്ട്. പരിശോധന 15 ആഴ്ച പിന്നിടുമ്പോൾ ദിവസം ചെറുതും വലുതുമായ 50 അപകടങ്ങൾവരെ ഉണ്ടായിരുന്നത് 25 ൽ താഴെയായി. ആഴ്ചയിൽ ആറും ഏഴും പേർ മരിച്ചിരുന്നത് ഇപ്പോൾ പൂർണമായും ഇല്ലാതായി. കഴിഞ്ഞയാഴ്ച അപകടമരണങ്ങളൊന്നുമില്ല. എല്ലാ ഡിപ്പോയിലും ആൽക്കോമീറ്റർ ഉടനെത്തും. ഹെഡ് ഓഫീസിൽ ഉൾപ്പെടെ പരിശോധനയുണ്ടാകും. സ്ത്രീകൾ ഒഴികെയുള്ള ജീവനക്കാരെയെല്ലാം പരിശോധിക്കും. മദ്യപിക്കുന്നതിന് സസ്‌പെൻഡ് ചെയ്യുന്ന ജീവനക്കാരെ നിശ്ചിത ദിവസം കഴിയുമ്പോൾ അതാത് സ്ഥലത്ത് തന്നെ തിരിച്ചെടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |