ന്യൂഡൽഹി:വടക്കേ ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സുഖുവിന്റെ ഭാവി തുലാസിലെന്ന് സൂചന. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗും മകൻ വിക്രമാദിത്യ സിംഗും ഉയർത്തുന്ന വിമത ഭീഷണിക്ക് വഴങ്ങി സുഖുവിനെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറായേക്കും. ഏതുവിധേനയും ഭരണം നിലനിറുത്തണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി സ്ഥാനം പ്രതിഭാ സിംഗിന് നൽകേണ്ടിവന്നേക്കും.
സ്പീക്കർ ഇന്നലെ ബി.ജെ.പിയുടെ 15 അംഗങ്ങളെ സസ്പെൻഡ് ചെയ്താണ് ബഡ്ജറ്റ് പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്ത് ഉറപ്പാക്കിയത്. കഴിഞ്ഞ ദിവസം രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആറ് എം.എൽ.എമാരും ഭരണത്തിന് പിന്തുണനൽകിയിരുന്ന മൂന്ന് സ്വതന്ത്രരും ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് പരേതനായ മുൻ മുഖ്യമന്ത്രിയുടെ ഭാര്യയും മകനും പിടിമുറിക്കിയത്. ഇന്നലെ രാവിലെ വിക്രമാദിത്യസിംഗ് മന്ത്രിസ്ഥാനം രാജിവച്ചു. എന്നാൽ മുഖ്യമന്ത്രി അതു സ്വീകരിക്കാത്തതിനെത്തുടർന്ന് രാജി പിൻവലിച്ചു. അന്തരിച്ച പിതാവ് വീരഭദ്ര സിംഗിന് സർക്കാർ അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
പാർട്ടിയുടെ ക്രൈസിസ് മാനേജരായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ലയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
പാർട്ടി എം.എൽ.എമാരുടെ അഭിപ്രായം കേട്ടശേഷം ഇവർ പാർട്ടി അദ്ധ്യക്ഷന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാമെന്നും പാർട്ടിയാണ് വലുതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പ്രതിഭ സംസ്ഥാന പാർട്ടി അദ്ധ്യക്ഷയുംലോക് സഭാംഗവുമാണ്. പ്രതിഭയെ മുൻനിറുത്തിയായിരുന്നു 2022ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇരുപക്ഷത്തും 34, രക്ഷിച്ചത് സസ്പെൻഷൻ
1. അറുപത്തിയെട്ട് അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 35 പേരുടെ പിന്തുണ വേണം. കോൺഗ്രസിന് സ്വന്തമായി 40 അംഗങ്ങളുണ്ട്. അവരിൽ നിന്നാണ് ആറുപേർ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തത്. ഇതോടെ അംഗബലം 34 ആയി. മൂന്ന് സ്വതന്ത്രരും മറുകണ്ടം ചാടി
2. ഒൻപത് പേർ പിന്തുണച്ചാൽ ബി.ജെ.പി പക്ഷത്തും 34 ആയി. ഈ സാഹചര്യം അതിജീവിക്കാനാണ് ബഹളംഉണ്ടാക്കിയതിന്റെ പേരിൽ 15 ബി.ജെ.പി അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. സഭയുടെ അംഗബലം 53 ആയിചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 27 വോട്ട് മതിയെന്ന സാഹചര്യം വന്നു
3. പാർട്ടിയുടെ ആറ് എം.എൽ.എമാർക്ക് അയോഗ്യത കല്പിക്കുന്നതോടെ ബി.ജെ.പി പക്ഷത്ത് അംഗബലം കൂടുന്നത് തടയാൻകഴിയും. അയോഗ്യതാ പ്രമേയ നോട്ടീസിനെതിരെ എം.എൽ.എമാർ നൽകിയ ഹർജിയിൽ സ്പീക്കർക്ക് മുന്നിൽ വാദം കേൾക്കൽ തുടരുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |