മുംബയ് : ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർ ഇരട്ടസെഞ്ച്വറികളുടെ മികവിൽ ഐ.സി.സി ബാറ്റിംഗ് റാങ്കിംഗിൽ നായകൻ രോഹിത് ശർമ്മയേയും മറികടന്ന് യുവതാരം യശസ്വി ജയ്സ്വാളിന്റെ കുതിപ്പ്. പുതിയ റാങ്ക് പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ജയ്സ്വാൾ 12–ാമതേക്കുയർന്നു. ഒരു പടവ് താഴേക്ക് ഇറങ്ങിയ രോഹിത് 13–ാം സ്ഥാനത്താണ്. ഇന്ത്യൻ താരങ്ങളിൽ വിരാട് കൊഹ‌്ലി മാത്രമാണ് യശസ്വിക്ക് മുന്നിലുള്ളത്.
രണ്ടു സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങിയ വിരാട് ഒൻപതാം സ്ഥാനത്താണ്. ന്യൂസിലാൻഡിന്റെ കേൻ വില്യംസനാണ് ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ളത്. ജോ റൂട്ടും സ്റ്റീവ് സ്മിത്തുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച യുവതാരം ശുഭ്മാൻ ഗിൽ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 31–ാം റാങ്കിലാണ് ഗിൽ.
റാഞ്ചി ടെസ്റ്റിൽ കളിക്കാതിരുന്നിട്ടും ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാമതുണ്ട്. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ അഞ്ച് വിക്കറ്റുകൾ നേടിയിരുന്നു. രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്.
ടെസ്റ്റ് ടീം റാങ്കിംഗിൽ 117 പോയിന്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയ 117 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4–1ന് വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |