ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ എന്ന ടി.സുതേന്ദ്രരാജ (56) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കാരണം കണ്ടെത്താനാവാത്ത കരൾ രോഗം ( ക്രിപ്റ്റോജെനിക് സിറോസിസ് ) ബാധിച്ച ശാന്തൻ ഈ മാസം ആദ്യം മുതൽ ചെന്നൈയിലെ രാജീവ്ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പൊടുന്നനെ ഹൃദയാഘാതം സംഭവിച്ചു.
മരണസമയം സഹോദരൻ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ച ശ്രീലങ്കയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും.അമ്മയെ കാണാനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ശാന്തൻ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന്, ശ്രീലങ്കയിലേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചത്. ശ്രീലങ്കൻ സർക്കാരും യാത്രാ രേഖകൾ കൈമാറിയിരുന്നു.
ശാന്തൻ അടക്കം ഏഴ് പേരെ സുപ്രീംകോടതി വിധി അനുസരിച്ച് 2022 നവംബറിലാണ് മോചിപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരന്മാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിൽ വിദേശ കുറ്റവാളികൾക്കായുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |