വയനാട്: ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ സ്ഥാനത്ത് നിന്നും നീക്കി. പുൽപ്പള്ളി സംഘർഷത്തിന് കാരണം ളോഹ ഇട്ടവരെന്ന മധുവിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് നടപടി. പകരം ചുമതല നൽകിയിരിക്കുന്നത് പ്രശാന്ത് മലവയലിനാണ്.
ബിജെപി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായാണ് പൊലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്‌തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവന. ഈ പരാമർശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. വിവാദമായതോടെ മധു പ്രസ്‌താവനയിൽ തിരുത്തുമായി രംഗത്ത് വന്നെങ്കിലും കനത്ത പ്രതിഷേധത്തിനൊടുവിലാണ് ബിജെപി കടുത്ത നടപടി സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെപ്പ് അടുത്തിരിക്കുന്നതും നടപടി വേഗത്തിലാക്കുന്നതിന് കാരണമായി. എത്രയും കഴിഞ്ഞദിവസം മധുവിനെ വിളിച്ചുവരുത്തി ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.
വിവാദമായ പ്രസ്താവന
'ആളുകൾ പ്രതിഷേധിച്ച സമയത്ത് ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് അനുവദിക്കാനും പോകുന്നില്ല. സർവകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തിൽ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ... പിടിക്കെടാ അവരെ.. തല്ലെടാ... എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിനുശേഷമാണ് സംഘർഷവും കല്ലേറും ഒക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരിൽ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ അതിനെ ഒരു കാരണവശാലും ബിജെപി അംഗീകരിക്കില്ല.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |