അഞ്ചൽ: കൊച്ചുകുരുവിക്കോണത്ത് മദ്യപാനത്തെ തുടർന്ന് ബന്ധുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിലും കത്തിക്കുത്തിലും പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ.
നെടിയറ കോയിപ്പാട്ട് വീട്ടിൽ ഭാസിയാണ് (61) മരിച്ചത്. മകൻ മനോജ് (30), ബന്ധു വിഷ്ണു (28) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെടിയറ സ്വദേശി ജയചന്ദ്രപ്പണിക്കരെ (60) അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി 8ന് അഞ്ചൽ- പുനലൂർ പാതയിൽ കൊച്ചുകുരുവിക്കോണം ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെയുള്ള സ്വകാര്യ സിമന്റ് ഗോഡൗൺ സൂക്ഷിപ്പുകാരനും സമീപത്തെ വീട്ടിലെ താമസക്കാരനുമായ ഭാസിയും ബന്ധുവായ ജയചന്ദ്രപ്പണിക്കരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.
വാക്കേറ്റം പിന്നീട് സംഘട്ടനമായി. തനിക്ക് മർദ്ദനമേറ്റ വിവരം ഭാസി മകൻ മനോജിനെ അറിയിച്ചു. മനോജ് സുഹൃത്ത് വിഷ്ണുവിനൊപ്പമെത്തി ജയചന്ദ്രപ്പണിക്കരെ മർദ്ദിച്ചു. ഇതിനിടെ ജയചന്ദ്രപ്പണിക്കർ കൈയിലിരുന്ന കത്തി ഉപയോഗിച്ച് മൂവരെയും കുത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് മൂവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഇന്നലെയാണ് ഭാസി മരിച്ചത്. ജയചന്ദ്രപ്പണിക്കരെ സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ഏഴോടെ ഭാസിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: പ്രസന്ന. മറ്റൊരു മകൻ വിനോദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |