തിരുവനന്തപുരം: പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഫെബ്രുവരില്‍ തന്നെ കേരളം ചുട്ടുപൊള്ളുകയാണ്. പകല്‍ സമയത്ത് പുറത്ത് പോലും ഇറങ്ങാന്‍ വയ്യാത്ത അത്ര ചൂടുള്ള കാലാവസ്ഥയാണ് സംസ്ഥാനത്തുടനീളം. മിക്കയിടങ്ങളിലും വേനല്‍ കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ അധികം ചൂടാണ് ഫെബ്രുവരി പകുതി മുതല്‍ അനുഭവപ്പെടുന്നത്.
ചൂട് ഇങ്ങനെ പോയാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ എന്താകും സ്ഥിതിയെന്ന ആശങ്കയും ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയത് റെക്കോഡ് ചൂടാണ്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3, 4 ഡിഗ്രി കൂടുതലാണ്.
കൊച്ചി നെടുമ്പാശേരി (36.9), നേവല്‍ ബേസ് (35.4), കരിപ്പൂര്‍ എയര്‍പോര്‍ട്ട് (36.5), കോഴിക്കോട് സിറ്റി (36.4) എന്നീ സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. പുനലൂരില്‍ 37.4 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെത്തുടര്‍ന്ന് മിക്ക ജില്ലകളിലും ജാഗ്രതാ നിര്‍ദേശം ദിവസേന പ്രഖ്യാപിക്കുന്നുണ്ട് .
കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ സാധാരണയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് കൂടാം.
എന്നാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് വേനല്‍ മഴ അടുത്ത മാസം പകുതിയോടെ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |