വിചാരണയ്ക്ക് കാലാവധി നിർദ്ദേശിക്കരുത്
ന്യൂഡൽഹി: ഹൈക്കോടതികളും വിചാരണക്കോടതികളും പുറപ്പെടുവിക്കുന്ന ഇടക്കാല സ്റ്റേ ഉത്തരവ് ആറുമാസമാകുമ്പോൾ റദ്ദാകില്ലെന്നും കേസുകളിൽ അന്തിമതീർപ്പ് ഉണ്ടാകുന്നതു വരെയോ, കോടതി പിൻവലിക്കുന്നത് വരെയോ നിലനിൽക്കുമെന്നും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇടക്കാല സ്റ്റേ ഉത്തരവുകളുടെ ആയുസ് ആറുമാസം മാത്രമാണെന്ന 2018ലെ വിധി തിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. ആറുമാസമാകുമ്പോൾ സ്റ്റേ ഉത്തരവ് നീട്ടി വാങ്ങേണ്ട സാഹചര്യവും ഇതിലൂടെ ഒഴിവാകും. അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അടക്കം നൽകിയ ഹർജികളിലാണ് വിധി.
ചില കേസുകളിൽ നിശ്ചിത സമയത്തിനകത്ത് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും കീഴ്ക്കോടതികൾക്ക് നിർദ്ദേശം നൽകുന്നതിനെയും ഭരണഘടനാ ബെഞ്ച് എതിർത്തു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അത്തരം നിർദ്ദേശം നൽകാവൂ. കേസുകളിലെ സാഹചര്യം അതത് കോടതിക്ക് മാത്രമേ അറിയാനാകൂ. ഏതെങ്കിലും കേസിന് പ്രത്യേക പരിഗണന നൽകി തീർപ്പാക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ ആ കോടതിയിലെ ജഡ്ജിക്ക് വിടുന്നതാണ് അഭികാമ്യമെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ജെ.ബി.പർദിവാല, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
തിരുത്തിയത് 2018ലെ ഉത്തരവ്
1.സിവിൽ, ക്രിമിനൽ ഉൾപ്പെടെയുള്ള കേസുകളിൽ ഇടക്കാല സ്റ്രേക്ക് കാലാവധി പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കിൽ, ആറുമാസമാകുമ്പോൾ തനിയെ റദ്ദാകുമെന്നായിരുന്നു സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ 2018ലെ ഉത്തരവ്
2.ഏഷ്യൻ റീ സർഫെസിംഗ് ഒഫ് റോഡ് ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് സി.ബി.ഐയ്ക്ക് എതിരെ നൽകിയ കേസിലായിരുന്നു വിധി
3.കക്ഷികൾക്ക് സമ്പൂർണ നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഭരണഘടനയിലെ അനുച്ഛേദം 142 സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരമാണ് അന്ന് ഉപയോഗിച്ചത്
4.എന്നാൽ, ആ അധികാരം ഇത്തരത്തിൽ പ്രയോഗിക്കാനാകില്ലെന്ന് ഇന്നലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |