തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങി. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പാണ് പണം അനുവദിച്ചത്. ഫെബ്രുവരി 26നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. പണം ലഭ്യമാക്കുമ്പോൾ ഉണ്ടാകാനിടയുള്ള വിമർശനങ്ങൾക്ക് മുൻകൂർ പ്രതിരോധമായാണ് മുഖ്യമന്ത്രിയുടെ നീക്കത്തെ ഇപ്പോൾ വിലയിരുത്തുന്നത്.
മുഖ്യമന്ത്രി പറഞ്ഞത്
'വലിയ സൗകര്യങ്ങളോടെ താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ട് ഇസ്തിരിയിട്ട് വച്ചുവെന്ന് വിചാരിക്കുക. കുറച്ച് കഴിയുമ്പോൾ അതിനുമേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന് പേടിച്ച് വെള്ളം പോലും തുറന്ന് വയ്‌ക്കാൻ പാടില്ല. അതിനാൽ, മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങൾ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. '
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |