കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് എസ്ഐ. സ്റ്റേഷനിലെ മുൻ എസ്ഐ വി ആർ റിനീഷാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുൻപാകെ നിരുപാധികം മാപ്പപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിച്ചു.
മുൻപ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ താൻ കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന റിനീഷിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് എസ്ഐ തന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പുതിയ സത്യവാംഗ്‌മൂലം നൽകിയത്.
അതേസമയം, എസ്ഐയ്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന ഡിജിപിക്ക് കോടതി വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമ്പോൾ എന്ത് നടപടിയാണ് റിനീഷിനെതിരെ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അന്വേഷണം നടന്നുവരികയാണെന്നാണ് ഡിജിപിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ ഡിജിപി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനെ റിനീഷ് അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. ഇതിനെ തുടർന്ന് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |