ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടിയാൽ സുപ്രധാന ബില്ലുകൾ പാസാക്കാൻ രാജ്യസഭയിലും എൻ.ഡി.എ മുന്നണിക്ക് അനുകൂല സാഹചര്യമൊരുങ്ങും. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയാൽ ഏകസിവിൽ കോഡ്, ഭരണഘടനയുടെ ആമുഖ ഭേദഗതി, ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് തുടങ്ങിയ ഭേദഗതികൾ പാസാക്കാൻ രാജ്യസഭയിൽ ഭൂരിപക്ഷം അനിവാര്യമാണ്.
കഴിഞ്ഞ ദിവസം 56 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 30 പേർ ജയിച്ചിരുന്നു.നാമനിർദേശം ചെയ്യപ്പെട്ടവരടക്കം ബി.ജെ.പിക്ക് 97 പേരായി. ഇതോടെ എൻ.ഡി.എ അംഗബലം 117ൽ എത്തി. കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണി 100ൽ താഴെയായി.
240 അംഗ രാജ്യസഭയിൽ, രാഷ്‌ട്രപതി ഭരണമുള്ള ജമ്മുകാശ്‌മീരിലെ അഞ്ചും ഒരു നോമിനേറ്റഡ് അംഗത്തിന്റെ ഒഴിവും കിഴിച്ച് ഭൂരിപക്ഷത്തിന് 121 സീറ്റ്മതി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ സമാജ്‌വാദി പാർട്ടിയിലെയും കോൺഗ്രസിലെയും അംഗങ്ങളുടെ ക്രോസ് വോട്ടുകളുടെ സഹായത്തോടെ ലഭിച്ച രണ്ടു സീറ്റുകളാണ് ബി.ജെ.പിയുടെഅംഗബലം 97ലേക്ക് ഉയർത്തിയത്. കൂടുതൽ സംസ്ഥാനങ്ങളിൽ ഭരണമുള്ളതിനാൽ 2026 ആകുമ്പോഴേക്കും ഭൂരിപക്ഷം മറികടക്കാൻ ആവശ്യമായ രാജ്യസഭാ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കും.
തുണയായത് ബി.ജെ.ഡിയും വൈ.എസ്.ആർ കോൺഗ്രസും
എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും 17-ാം ലോക്‌സഭയുടെ കാലത്ത് 370-ാം വകുപ്പ് റദ്ദാക്കൽ, മുത്തലാഖ് നിരോധനം, ഡൽഹി സേവന ബിൽ തുടങ്ങിയ ബില്ലുകൾ കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു. നവീൻ പട്‌നായിക്കിന്റെ ബി.ജെ.ഡി, ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടികളുടെ പിന്തുണ അതിൽ നിർണായകമായി. നിലവിൽ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 29 സീറ്റുണ്ട്.
മറ്റ് പാർട്ടികളുടെ അംഗബലം
തൃണമൂൽ- 13
ഡി.എം.കെ, ആംആദ്‌മി പാർട്ടി- 10 വീതം
ബി.ജെ.ഡി, വൈ.എസ്.ആർ.പി- 9 വീതം
ബി.ആർ.എസ്- 7
ആർ.ജെ.ഡി- 6
സി.പി.എം- 5
സ്വതന്ത്രർ- 3
സമാജ്‌വാദി, സി.പി.ഐ- രണ്ടു വീതം
ചെറു കക്ഷികൾ- 24
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |