മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ (47) മൃതദേഹം ഇന്നലെ മോസ്കോയിലെ ബോറിസോവ്‌സ്കീ സെമിത്തേരിയിൽ സംസ്കരിച്ചു. മാതാപിതാക്കളായ അനറ്റോളിയുടെയും ല്യുഡ്മിലയുടെയും സാന്നിദ്ധ്യത്തിൽ മേരിനോയിലെ ഓർത്തഡോക്സ് പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടന്നു. നവാൽനിയുടെ ഭാര്യ യൂലിയയും മക്കളായ ഡാരിയ, സാഖർ എന്നിവരും വിദേശത്താണ്. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ആശങ്കകൾ മുൻനിറുത്തി ഇവർ റഷ്യയിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയായിരുന്നു.
പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് റഷ്യൻ ഭരണകൂടം പള്ളിക്കും സെമിത്തേരിക്കും പുറത്ത് ശക്തമായ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് അനുയായികൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ മുദ്രാവാക്യം മുഴക്കിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല. യു.എസ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാർ ചടങ്ങിൽ പങ്കെടുത്തു.
നവാൽനിയുടെ സംസ്കാരച്ചടങ്ങുകൾക്ക് ഭരണകൂട നിയന്ത്രണത്തിലുള്ള രാജ്യത്തെ ചാനലുകൾ വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ നവാൽനി സ്ഥാപിച്ച ആന്റി - കറപ്ഷൻ ഫൗണ്ടേഷൻ സംഘടനയിലെ അംഗങ്ങൾ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് നടത്തി.
ഫെബ്രുവരി 16നാണ് പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്. ബോധരഹിതനായി വീണ നവാൽനി മെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നവാൽനിയെ പുട്ടിന്റെ അറിവോടെ കൊലപ്പെടുത്തിയെന്ന് കുടുംബവും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു. 2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന നവാൽനിക്ക് തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് വിധിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |