മുംബയ്: സീരിയലിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കി സിനിമയിലെത്തിയ താരമാണ് അങ്കിത ലോഖൻഡെ. മരണമടഞ്ഞ നടൻ സുശാന്ത് സിംഗ് രജ്‌പുതിന്റെ ജോഡിയായെത്തിയ 'പവിത്ര രിഷ്‌ത' എന്ന സീരിയലിലൂടെ വിലപ്പിടിപ്പുള്ള താരമായി ഉയരുകയായിരുന്നു അങ്കിത. ശേഷം സിനിമയിലെത്തിയ താരം നിരവധി ശ്രദ്ധേയവേഷങ്ങൾ ചെയ്ത് തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമാമേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും എന്നാൽ വേഷം ലഭിക്കണമെങ്കിൽ സിനിമയുടെ നിർമാതാവിനൊത്ത് കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് അങ്കിത വെളിപ്പെടുത്തിയത്. ഹോട്ടർഫ്‌ളൈ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അങ്കിത മനസുതുറന്നത്.
'ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്കായി ഓഡിഷൻ നൽകിയിരുന്നു. ഒരു ദിവസം കരാറിൽ ഒപ്പിടാൻ എത്താൻ ആവശ്യപ്പെട്ട് ഒരു കോൾ വന്നു. വലിയ സന്തോഷമാണ് തോന്നിയത്. ഇക്കാര്യം അമ്മയോട് പറയുകയും കരാറിൽ ഒപ്പിടാൻ പോകുന്നുവെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇത്ര എളുപ്പത്തിൽ എല്ലാം എങ്ങനെ നടന്നുവെന്ന് അത്ഭുതം തോന്നുകയും ചെയ്തിരുന്നു.
അവിടെയെത്തിയപ്പോൾ എന്റെ കോ- ഓർഡിനേറ്ററിനോട് പുറത്ത് നിൽക്കാൻ പറഞ്ഞിട്ട് എന്നെ മാത്രം അകത്തേയ്ക്ക് വിളിപ്പിച്ചു. എന്നിട്ട് കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. എനിക്കപ്പോൾ 19 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. നായികയാകണമെന്ന് അപ്പോൾതൊട്ടേ ഞാൻ ആഗ്രഹിച്ചിരുന്നു. എന്തുരീതിയിലെ കോംപ്രമൈസ് ആണെന്ന് ഞാൻ ചോദിച്ചു. നിങ്ങൾ നിർമാതാവിന്റെയൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു മറുപടി. അയാളുടെ മുഖത്തുനോക്കി ഞാൻ ഓഫർ നിരസിച്ചു. നിങ്ങളുടെ നിർമാതാവിന് കഴിവുള്ളവരെയാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നില്ല. കൂടെക്കിടക്കാൻ ഒരു പെണ്ണിനെ മാത്രമാണ് അയാൾക്ക് വേണ്ടത്, ഞാൻ അങ്ങനെയുള്ളയാളല്ല എന്നുപറഞ്ഞ് ഇറങ്ങിപ്പോന്നു'- അങ്കിത പറഞ്ഞു.
അടുത്തിടെ അങ്കിതയും ഭർത്താവ് വിക്കി ജെയിനും ബിഗ്ബോസിന്റെ ഹിന്ദി പതിപ്പിൽ പങ്കെടുത്തിരുന്നു. അങ്കിത അവസാന നാല് വിജയികളിൽ ഒരാളാവുകയും ചെയ്തു. കങ്കണ റണാവത്തിന്റെ 'മണികർണിക: ദി ക്വീൻ ഒഫ് ത്സാൻസി' എന്ന സിനിമയിലൂടെയാണ് അങ്കിത ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ് സിനിമയായ ബാഗി 3ലും അങ്കിത ശ്രദ്ധേയവേഷം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |