SignIn
Kerala Kaumudi Online
Sunday, 28 April 2024 5.49 AM IST

നെഞ്ചിൽ വിരലുകൊണ്ട് ഞെരിച്ചു, സാങ്കൽപ്പിക കസേരയിലിരുത്തിയപ്പോൾ പലതവണ വീണു; സിദ്ധാർത്ഥ് നേരിട്ടത് അതിക്രൂരപീഡനമെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട്

sidharth

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വ‌ർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് നേരിട്ടത് അതിക്രൂര പീഡനമെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട്. കോളേജിൽ നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 97 പേരുടെ മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് യുജിസിക്ക് കൈമാറിയിരിക്കുകയാണ്.

റിപ്പോർട്ടിൽ പറയുന്നത്:

ഫെബ്രുവരി 15ന് വീട്ടിലേയ്ക്ക് പോകുന്നതിനായി സിദ്ധാർത്ഥ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ഒപ്പം മൂന്ന് വിദ്യാർത്ഥികളുമുണ്ടായിരുന്നു. രാത്രിയോടെ രണ്ട് വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ തിരികെവിളിച്ചു. 16ന് രാവിലെ എട്ടുമണിക്ക് സിദ്ധാർത്ഥ് തിരിച്ചെത്തി. അന്നുരാത്രിയാണ് മർദ്ദനം ആരംഭിച്ചത്. ആദ്യം കോളേജിന് സമീപത്തെ മലമുകളിൽവച്ചും പിന്നീട് വാട്ടർ ടാങ്കിന് സമീപത്തുവച്ചും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഹോസ്റ്റലിലെ 21ാം നമ്പർ മുറിയിലെത്തിച്ച് അവിടെവച്ചും സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ചു.

മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന സിൻജോ ജോൺസണാണ് ഏറ്റവും കൂടുതൽ മർദ്ദിച്ചത്. സിദ്ധാർത്ഥിനെ കഴുത്തിൽ പിടിച്ചുതൂക്കി അലമാരയോട് ചേർത്തുനിർത്തി അമർത്തി. സിദ്ധാർത്ഥിന്റെ വയറിലും മുതുകിലും പലതവണ ചവിട്ടി. സിദ്ധാർത്ഥിനെ അടിവസ്ത്രം മാത്രം ധരിക്കാനെ അനുവദിച്ചുള്ളൂ. അടിവസ്ത്രത്തിൽ ഹോസ്റ്റൽ ഇടനാഴിയിൽ നടത്തിച്ചു. നിലവിളി കേട്ടതായി പല വിദ്യാർത്ഥികളും മൊഴി നൽകിയിട്ടുണ്ട്.

സിദ്ധാർത്ഥിനെകൊണ്ട് തറ തുടപ്പിച്ചു. പ്രതികൾ ഓരോ മുറിയിലും തട്ടിവിളിച്ച് ഉറങ്ങിയവരെ വിളിച്ചുണർത്തി. എല്ലാവരെയും പുറത്തേയ്ക്ക് വിളിച്ചു. സിദ്ധാർത്ഥിനെ ഹോസ്റ്റലിന്റെ പുറത്ത് നടുമുറ്റത്ത് എത്തിച്ചു. അടിവസ്ത്രത്തിൽ നിർത്തി പരസ്യവിചാരണ തുടങ്ങി. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയിപ്പിക്കുകയും ക്ഷമാപണം നടത്തിക്കുകയും ചെയ്തു. ശേഷം നടുമുറ്റത്തുവച്ച് മർദ്ദനം തുടങ്ങി. ബെൽറ്റും ഗ്ളൂ ഗണ്ണും ചാർജറിന്റെ കേബിളും ഉപയോഗിച്ച് മർദ്ദിച്ചു. സിൻജോ കാലുകൊണ്ട് നെഞ്ചിലും പുറത്തും പലതവണ ചവിട്ടി. വിരലുകൊണ്ട് നെഞ്ചിലമർത്തി. കുനിച്ചുനിർത്തി പുറത്ത് പലതവണ അടിച്ചു.

പലതവണ സാങ്കൽപ്പിക കസേരയിലിരുത്തി. ഇരിക്കാനാവാതെ സിദ്ധാർത്ഥ് പലതവണ നിലത്തുവീണു. പിന്നീട് ഒന്നാം നിലയിലെ ഡോർമെട്രിയിൽ സിദ്ധാർത്ഥിനെ എത്തിച്ച് അവിടെവച്ചും മർദ്ദിച്ചു. അടുത്തദിവസം രാവിലെ സിദ്ധാർത്ഥ് കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുന്നതുകണ്ടെന്ന് സാക്ഷിമൊഴിയുണ്ട്. ക‌ഞ്ഞിവെള്ളം കുടിക്കാൻ നോക്കിയെങ്കിലും വേദനകൊണ്ട് സാധിച്ചില്ല. തൊണ്ടയിൽ മുറിവ് ഉണ്ടായിരുന്നു. എന്നിട്ടും ഡോക്‌ടറെ കാണിക്കാൻ ആരും തയ്യാറായില്ല. പകരം ഗുളിക നൽകാൻ പറഞ്ഞു.

18ന് നേരം വെളുത്തതിനുശേഷം ആരും സിദ്ധാർത്ഥിനെ കണ്ടിട്ടില്ല. ഒരു വിദ്യാർത്ഥി ശുചിമുറി തള്ളിത്തുറന്നപ്പോൾ സിദ്ധാർത്ഥ് തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്. മർദ്ദിച്ചവർ പലരും ശുചിമുറിക്കടുത്തായി ഉണ്ടായിരുന്നു. 130 പേരുള്ള ഹോസ്റ്റലിൽ നൂറിലധികം പേരും ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SIDHARTH DEATH CASE, ANTI RAGGING SQUAD REPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.