കൊച്ചി: കൊച്ചിക്ക് ചുറ്റുമുള്ള ദ്വീപുകളിലേക്കുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആരംഭിച്ച വാട്ടർ മെട്രോ പദ്ധതി 2025 ഓടെ പൂർത്തിയാകും. കൂടുതൽ ബോട്ടുകളും ബോട്ട് ടെർമിനലുകളും സജ്ജമാകുന്നതോടെ പദ്ധതിക്ക് പൂർണരൂപം വരും.
78 ബോട്ടുകളാണ് പദ്ധതിയിൽ ആകെയുള്ളത്. ഇതിൽ 10എണ്ണം പി.പി.പി മാതൃകയിലുള്ളതാണ്. അതൊഴികെ 68 എണ്ണവും അടുത്തവർഷം സർവീസ് നടത്താനാകുമെന്ന് കൊച്ചി വാട്ടർമെട്രോ സി.ഒ.ഒ സാജൻ ജോൺ കേരളകൗമുദിയോട് പറഞ്ഞു. ഇതുവരെ 23 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്ക് ലഭിച്ചത്. അഞ്ച് റൂട്ടുകളിലാണ് ഇവ സർവീസ് നടത്തുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്ക് അതിവേഗം സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവിന്റെ അനുമതിയോടെ 15 പുതിയ ബോട്ടുകൾക്കുള്ള ടെൻഡർ വ്യാഴാഴ്ച ക്ഷണിച്ചു.
ആദ്യഘട്ടത്തിലെ 23 ബോട്ടുകളാണ് കൊച്ചി കപ്പൽശാലയാണ് നിർമ്മിക്കുക. 7.6 കോടി വീതം വിലവരുന്ന 13 എണ്ണം ഇതിനോടകം കൈമാറിക്കഴിഞ്ഞു.
ടെർമിനലുകളം പൂർത്തിയാകും
10 ദ്വീപുകളെ ഉൾപ്പെടെ ബന്ധിപ്പിച്ചുള്ള 16 വാട്ടർമെട്രോ ടെർമിനലുകൾ നാല് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിലെ 38 ടെർമിനലുകളിൽ അഞ്ചിടത്തു നിന്നാണ് ഇപ്പോൾ സർവീസ്. ഹൈക്കോടതി- ചിറ്റൂർ വാട്ടർമെട്രോ സർവീസ് ഉടൻ ആരംഭിക്കും.പിന്നാലെ ടെർമിനൽ നിർമ്മാണം പൂർത്തിയായ മുളവുകാട്, നോർത്ത് ചേരാനെല്ലൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടങ്ങുമെന്നും സി.ഒ.ഒ പറഞ്ഞു.
300 ദിവസം, 17ലക്ഷം യാത്രക്കാർ
അനുദിനം വാട്ടർ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 300 ദിവസത്തിനിടെ 17 ലക്ഷം പേരാണ് വാട്ടർമെട്രോ യാത്രികരായത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെയെത്തുന്ന ഹൈക്കോടതി- വൈപ്പിൻ റൂട്ടിലാണ് യാത്രക്കാരേറെയും.
ആകെ ബോട്ടുകൾ- 78
പി.പി.പി മാതൃകയിൽ- 10
ഷിപ്പ് യാർഡ് നിർമ്മിച്ച ഒരു ബോട്ടിന് - 7.6 കോടി
ആദ്യഘട്ടം- 23 ബോട്ടുകൾ
ഇതുവരെ ലഭിച്ചത് - 13 എണ്ണം
ആകെ ടെർമിനൽ- 38
നിലവിൽ സർവീസ് നടത്തുന്ന ടെർമിനലുകൾ- ഹൈക്കോടതി, വൈപ്പിൻ, വൈറ്റില, കാക്കനാട്, ബോൾഗാട്ടി
മുഴുവൻ ബോട്ടുകളും പൂർണതോതിൽ സർവീസ് നടത്തുന്നതോടെ യാത്രാക്കാരും വർദ്ധിക്കും
സാജൻ ജോൺ
സി.ഒ.ഒ, കോച്ചി വാട്ടർ മെട്രോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |