കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തിൽ മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് എസ്.എഫ്.ഐ ക്രിമിനലുകൾ അഴിഞ്ഞാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം എസ്.എഫ്.ഐയുടെ കണ്ണ് തുറപ്പിച്ചില്ലെന്നാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനോത്സവത്തിൽ യൂണിയൻ ഭാരവാഹികൾക്കു പോലും പങ്കെടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. കെ.എസ്.യു ജയിച്ചിടത്തെല്ലാം യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും വളഞ്ഞിട്ട് അടിക്കുന്നു. ഇത് തുടരാനാണ് ഭാവമെങ്കിൽ കെ.എസ്.യുവിന്റെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കും.
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ അനുവദിക്കില്ല. പിണറായിയുടെ അനുമതിയോടെയാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ഇടനിലക്കാരനായി ലോക്‌നാഥ് ബെഹ്‌റ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സുരക്ഷാ പെൻഷൻ നൽകണം
കേന്ദ്രത്തിൽ നിന്ന് 13,000 കോടി രൂപ കിട്ടുമ്പോൾ ഏഴുമാസമായി മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ ഉപയോഗിക്കണം. 55 ലക്ഷം കുടുംബങ്ങൾക്കാണ് പെൻഷൻ ലഭിക്കാനുള്ളത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനും സപ്ലൈകോയ്ക്കും പണം നൽകണം.
വർക്കലയിൽ 100 മീറ്റർ കടലിലേക്ക് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പണിയാൻ എന്ത് പഠനമാണ് നടത്തിയതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കണം. മറുപടി പറഞ്ഞില്ലെങ്കിൽ സമരങ്ങളിലേക്കും നിയമനടപടികളിലേക്കും നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |