മൂന്നാർ: ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായി നിലനിൽക്കുന്നതിനിടെ സി.പി.എം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. പാർട്ടി അംഗത്വം പുതുക്കാനായി നേതാക്കൾ അപേക്ഷാ ഫോം രാജേന്ദ്രന്റെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
സി.പി.എം മൂന്നാർ ഏരിയാ സെക്രട്ടറി കെ.കെ. വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം. ലക്ഷ്മണൻ, ആർ. ഈശ്വരൻ എന്നിവരാണ് ശനിയാഴ്ച വൈകിട്ട് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തി ഫോം നൽകിയത്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണിത്. എന്നാൽ മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാജേന്ദ്രൻ പറഞ്ഞത്. താൻ അനുഭവിച്ച മാനസിക വിഷമത്തിന്റെ ഭാഗമായാണു മെമ്പർഷിപ്പ് പുതുക്കേണ്ടെന്ന് തീരുമാനിച്ചത്. അതിനർത്ഥം ബി.ജെ.പിയിൽ പോകുമെന്നല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തഴയുമെന്നതിനാൽ വിശ്വസിച്ച് പോകാൻ കഴിയില്ല. താൻ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നത് കെട്ടിച്ചമച്ചതാണ്. ചതിച്ചവർക്കൊപ്പം പ്രവർത്തിക്കാനാകില്ല. സി.പി.എമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാവ് പി.കെ. കൃഷ്ണദാസും ഫോണിൽ സംസാരിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രന് സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബി.ജെ.പിയുടെ ലക്ഷ്യം. ഇതിനായി പാർട്ടി സ്ഥാനങ്ങളും വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി രാജേന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചെങ്കിലും സസ്‌പെൻഷൻ പിൻവലിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് ജനുവരിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിന്നാലെ ജില്ലാ സെക്രട്ടറി സി.വി. വർഗീസും രാജേന്ദ്രനെ കണ്ടു സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല.
1991മുതൽ ദേവികുളം മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ. മണിയെ തോൽപ്പിച്ചാണ് സി.പി.എം നേതാവായിരുന്ന എസ്. രാജേന്ദ്രൻ 2006ൽ ആദ്യം നിയമസഭയിലെത്തുന്നത്. 2011ലും 2016ലും വിജയം ആവർത്തിച്ചു. 2021ൽ എസ്. രാജേന്ദ്രന് സീറ്റ് നിഷേധിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |