തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം. മത്സരഫലം അട്ടിമറിക്കാൻ കോഴ ചോദിച്ചുകൊണ്ടുള്ള ശബ്ദരേഖകൾ പുറത്തുവന്നു. വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്താക്കൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇടനിലക്കാരന്റെയും മത്സരാർത്ഥികളുടെയും ശബ്ദരേഖയാണ് പുറത്തുവന്നത്. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം എന്നിങ്ങനെയാണ് സമ്മാനങ്ങൾക്കുള്ള നിരക്ക്. കോഴ നൽകിയവരെ വിധി കർത്താക്കൾക്ക് മനസിലാക്കാൻ കാൽപ്പാദത്തിന്റെ താഴെ അടയാളമിടണമെന്ന എഴുത്തും ചെസ്റ്റ് നമ്പറിന്റെ ചിത്രവുമടങ്ങിയ വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്.
കൂട്ട പരാതികളെയും സംഘർഷത്തെയും തുടർന്ന് ഇന്നലെയാണ് കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസി നിർദേശം നൽകിയത്. പരാതികൾ തീർക്കാതെ മത്സരങ്ങൾ നടത്തേണ്ടെന്ന് തീരുമാനിച്ചതോടെ സമാപനസമ്മേളനം ഉപേക്ഷിക്കുകയായിരുന്നു. സർവകലാശാല ചരിത്രത്തിൽ ആദ്യമായാണ് യുവജനോത്സവം പൂർത്തിയാകാതെ നിർത്തിവയ്ക്കുന്നത്. സംഘനൃത്ത മത്സരം മാത്രം അവശേഷിക്കെയാണ് കലോത്സവം നിർത്തിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |