തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു 81 ദിവസം മുൻപ് പാഠപുസ്തകവിതരണം ആരംഭിച്ച് കേരളം ചരിത്രം സൃഷ്ടിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 2024- 25 അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒരു കോടി എൺപതുലക്ഷം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 2024- 25 വർഷം പുതുക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകവിതരണം മേയിൽ ആരംഭിക്കും. കേരളം ദേശീയ പാഠ്യപദ്ധതി മാറ്റങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ബദൽ പാഠപുസ്തകങ്ങളും തയ്യാറാക്കി. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ ഒരുക്കുന്നത് സംസ്ഥാനമായതിനാൽ എൻ.സി.ഇ.ആർ.ടിയുടെ വെട്ടിമാറ്റലുകൾ ബാധകമല്ല. എന്നാൽ 11, 12 ക്ലാസുകളെ ഇത് ബാധിക്കും. അതുകൊണ്ടാണ് പ്രത്യേക പാഠപുസ്തകങ്ങൾ പുറത്തിറക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായി. മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കെ.ബി.പി.എസ് മാനേജിംഗ് ഡയറക്ടർ സുനിൽ ചാക്കോ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശ്, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ, ഡോ. എ.ആർ.സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |