കൊച്ചി: കേരള വ്യവസായ വികസന കോർപ്പറേഷനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സി.എം.ആർ.എൽ കമ്പനി നൽകിയ മറുപടി കണക്കിലെടുത്താൽ, ആരോപണവിധേയമായ ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സി കൂടുതൽ വിശദീകരിക്കേണ്ട സ്ഥിതിയാണെന്നും പൊതുമേഖലാസ്ഥാപനമായതിനാൽ ഒന്നും ഒളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിൽ തങ്ങൾക്കെതിരെ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിലാണിത്.
സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് 13.4 ശതമാനം ഓഹരിയും നോമിനി ഡയറക്ടറുമുള്ളതിനാലാണ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ആരോപണവിധേയമായ ഇടപാടുകൾ അന്വേഷിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നതെന്നും മറ്റുരീതിയിൽ ബുദ്ധിമുട്ടിക്കില്ലെന്നും എസ്.എഫ്.ഐ.ഒയ്ക്കു വേണ്ടി അഡി. സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് പറഞ്ഞു.
സീനിയർ അഭിഭാഷകൻ സി.എസ്. വൈദ്യനാഥന് ഹാജരാകാൻ കെ.എസ്.ഐ.ഡി.സി സമയം ആവശ്യപ്പെട്ടതിനാൽ ഹർജി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി.
എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന കെ.എസ്.ഐ.ഡി.സിയുടെ ആവശ്യത്തിനെതിരേ ഷോൺ ജോർജ് നൽകിയ ഉപഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഒഴിഞ്ഞുമാറാനാകില്ല
കെ.എസ്.ഐ.ഡി.സി വിശദീകരണം തേടിയതിന് സി.എം.ആർ.എൽ നൽകിയ മറുപടി ഇന്നലെ കോടതിയിൽ ഹാജരാക്കി. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെക്കുറിച്ച് കമ്പനി ഡയറക്ടർ ബോർഡിനെയും 'സെബി"യെയും അറിയിച്ചിരുന്നതായി ഇതിൽ സി.എം.ആർ.എൽ പറയുന്നു. സ്വീകാര്യമല്ലാത്ത ചില പൊതുചെലവുകളെക്കുറിച്ചും തുടർനിയമനടപടികളെക്കുറിച്ചും പരാമർശിച്ചിരുന്നു.
ഇത് കണക്കിലെടുത്താൽ കെ.എസ്.ഐ.ഡി.സിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |