തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. തീർപ്പാക്കാൻ വൻതോതിൽ കേസുകളുള്ളതിനാലാണിത്.അന്വേഷണത്തിന് നിയോഗിക്കാൻ വിരമിച്ച 23ജഡ്ജിമാരുടെ പാനലും ഹൈക്കോടതി കൈമാറി. ഗവർണർ 19ന് തിരിച്ചെത്തിയ ശേഷം ഇതിലൊരാളെ അന്വേഷണത്തിന് നിയോഗിച്ചേക്കും. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുകയാണ് സർക്കാർ.
പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് തുറന്നടിച്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവർണർ കത്തയച്ചത്. ഗുരുതരമായ കൃത്യവിലോപം കാട്ടിയ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ജുഡീഷ്യൽ അന്വേഷണം.
അന്വേഷിക്കുന്നത്
5 കാര്യങ്ങൾ
1)പോസ്റ്റുമാർട്ടം റിപ്പോർട്ട് പ്രകാരം റാഗിംഗല്ല, കൊലപാതകമാണ് നടന്നത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അനുവദിച്ചില്ല.
2)സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പസിലുണ്ടായിട്ടും 3 ദിവസം നീണ്ട ക്രൂര സംഭവം അറിഞ്ഞില്ലേ? സിദ്ധാർത്ഥന്റെ നിലവിളി ക്യാമ്പസിലാകെ കേട്ടിട്ടും ഡീനും വാർഡനും വി.സിയും അനങ്ങിയില്ല.
3)വി.സിയുടെയും ഡീനിന്റെയും വാർഡന്റെയും പങ്ക്, മൊഴി മാറ്റിക്കാൻ പ്രതികളും അദ്ധ്യാപകരും ശ്രമിച്ചതിലെ ദുരൂഹത.
4)ഹോസ്റ്റലുകളിൽ ക്രിമിനൽ, അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ, എസ്.എഫ്.ഐ അവരുടെ താവളമാക്കി മാറ്റിയോ
5)മൃതദേഹം മോർച്ചറിയിലിരിക്കുമ്പോഴും അമ്മയോട് സഹപാഠി വിവരം പറയാത്തതും സംശയകരം. മരണ ശേഷം പെൺകുട്ടിയുടെ പരാതി കെട്ടിച്ചമച്ചതിലും ഗൂഢാലോചന.
സിദ്ധാർത്ഥിന്റെ മരണം:
ആറ് പ്രതികളെ
കസ്റ്റഡിയിൽ വിട്ടു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികളെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിൻജോ ജോൺസൺ, അമീൻ അക്ബർ അലി, സൗദ്, ആദിത്യൻ, കാശിനാഥൻ, ഡാനിഷ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കോടതി കസ്റ്റഡിയിൽ വിട്ടത്. സിദ്ധാർത്ഥിന്റെ സുഹൃത്തും സഹപാഠിയുമായ അക്ഷയിയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തെങ്കിലും പ്രതിചേർത്തിട്ടില്ല. അക്ഷയിയെ പ്രതിചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണത്തിൽ പ്രതിചേർക്കേണ്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസ് സി.ബി.ഐയ്ക്ക് വിട്ട സാഹചര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |