മലപ്പുറം: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെ, കേരളത്തിൽ യു.ഡി.എഫും ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയും വിഷയം ഏറ്റെടുക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
. ഇന്നലെ പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം നിയമ നടപടികൾ ശക്തമാക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ നിയോഗിക്കാനും തീരുമാനിച്ചു.
ധൃതി പിടിച്ച് നടപ്പിലാക്കില്ലെന്ന് സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്ര സർക്കാർ ലംഘിച്ചെന്നാണ് ലീഗ് നിലപാട്.
വിഷയം സംബന്ധിച്ച് യോഗത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുമായി സാദിഖലി തങ്ങൾ ഫോണിൽ ബന്ധപ്പെട്ടു. സി.എ.എയെ എതിർക്കുന്ന സമാനമനസ്‌കരുമായി യോജിച്ച് പ്രതിഷേധിക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മുമായി സഹകരിക്കില്ല. മുസ്‌ലിം വിഷയമാക്കി ചുരുക്കാതിരിക്കാനും സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കാതിരിക്കാനും ജാഗ്രത പുലർത്തും. നിയമ പോരാട്ടത്തിനാണ് ഇപ്പോൾ പ്രാധാന്യമെന്നും യോഗം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ സി.എ.എ നടപ്പിലാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ശരിയല്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വത്തിന് ഭരണഘടന ചില മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടുണ്ട്. മതം അടിസ്ഥാനമാക്കി ഒരു കൂട്ടർക്ക് കൊടുക്കില്ലെന്ന് തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |