ഇരിട്ടി: കാട്ടാനയുടെ ആക്രമണത്തിൽ പൊറുതി മുട്ടിയ കുണ്ടേരി ഉപദേശിക്കുന്നിൽ ആനയെ ഓടിക്കാൻ സജീവ് ജോസഫ് എം.എൽ.എയും എത്തി. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് എം.എൽ.എ ഉപദേശിക്കുന്നിൽ എത്തുന്നത്. കഴിഞ്ഞ 10 ദിവസമായി ആനയുടെ ഉപദ്രവം കാരണം നാട്ടുകാർ ഉറക്കം ഒഴിച്ച് കാത്തിരുന്നാണ് ആനയെ ഓടിച്ചിരുന്നത്.
രാത്രിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞ എം.എൽ.എ സ്ഥലത്തെത്തുകയായിരുന്നു.നാട്ടുകാർക്ക് ഒപ്പം രണ്ട് മണിക്കൂറോളം ചെലവിലിട്ട അദ്ദേഹം കഴിഞ്ഞവർഷം ആന തകർത്ത ഏരത്തുംകുന്നേൽ ജോളിയുടെ ഷെഡിൽ എത്തി ആനയെ ഓടിക്കുന്നതിൽ പങ്കെടുത്തു. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് എം.എൽ.എ ഉറപ്പുനൽകി.
ആനയെ ഓടിക്കാൻ ഫോറസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ കടന്നുചെല്ലാൻ ജനകീയ പങ്കാളിത്തത്തോടെ പുതിയറോഡ് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതീവ ദുർഘടം പിടിച്ച വഴിയിലൂടെ ആനയുടെ സാമീപ്യം ഉള്ള സ്ഥലത്തുകൂടിയാണ് എം.എൽ.എ സ്ഥലത്തെത്തിയത്.
ആന എത്തിയത് വേലി തകർത്ത്
കർണാടക വനത്തിൽ നിന്നും എത്തുന്ന ആനയുടെ ശല്യം അധികരിച്ചതോടെ നാട്ടുകാരും വനം വകുപ്പും ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിർത്തിയിലെ സോളാർ വേലികൾ പുനഃസ്ഥാപിച്ചിരുന്നു. വേലികൾ പുനഃസ്ഥാപിച്ചെങ്കിലും ചാർജ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ചാർജ്ജ് ചെയ്യാത്ത വേലി തകർത്താണ് ആനക്കൂട്ടം അകത്തുകയറിയത്. തകർത്ത ഭാഗം വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പുനഃസ്ഥാപിച്ച് വേലി ചാർജ്ജ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |