ചെന്നൈ: പ്രശസ്ത ശാസ്ത്രജ്ഞനും സമി- സബിൻസ ഗ്രൂപ്പ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ കൊല്ലം പോളയത്തോട് പുഷ്പവിലാസം ബംഗ്ലാവിൽ ഡോ. മുഹമ്മദ് മജീദ് (75) ചെന്നൈയിൽ അന്തരിച്ചു. അന്തർദേശീയ തലത്തിൽ ന്യൂട്രാസ്യൂട്ടിക്കൽ, കോസ്‌മെസ്യൂട്ടിക്കൽ വ്യവസായ രംഗത്ത് ശ്രദ്ധേയനായ ഡോ. മുഹമ്മദ് മജീദ് ഇന്ത്യൻ ഔഷധസസ്യങ്ങളുടെ മഹത്വം ആഗോള വിപണികളിൽ അവതരിപ്പിച്ച് 'ഇന്ത്യൻ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായത്തിന്റെ പിതാവ്' എന്ന ബഹുമതി നേടി. കൊല്ലം ഫാത്തിമ കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബിഫാം പാസായ അദ്ദേഹം കുറച്ചുകാലം അവിടെ ട്യൂട്ടറായി ജോലി ചെയ്തു. 1975ൽ അമേരിക്കയിൽ ഒരു ഫാർമസി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ ഫാർമസിയിൽ എം.എസും ഇൻഡസ്ട്രിയൽ ഫാർമസിൽ പി.എച്ച്.ഡിയുമെടുത്തു. കുടംപുളി എക്സ്ട്രാറ്റിനെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിച്ചാണ് ഡോ. മുഹമ്മദ് മജീദിന്റെ വിജയഗാഥയുടെ തുടക്കം. ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം കൂടുതൽ വികസിപ്പിച്ചു. വിവിധ രാജ്യങ്ങളിലായി 170 പേറ്റന്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. വർഷങ്ങളായി ബംഗളൂരു ആർ.എം.വി എക്സ്റ്റൻഷനിലാണ് താമസം. ഇന്നലെ ഉച്ചയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സമി, അഞ്ജു, ഷഹീൻ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |