ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു.ഏപ്രിൽ 1 മുതൽ ആറ് മാസമാണ് കാലാവധി. ഈ മാസം 31ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേൽക്കും. അതിന് മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
രണ്ടാം തവണയാണ് അദ്ദേഹം മേൽശാന്തിയാകുന്നത്. 2017 ഏപ്രിൽ 1 മുതൽ ആറ് മാസമാണ് മുമ്പ് മേൽശാന്തിയായത്.
ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ശ്രീകോവിലിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തിലായിരുന്നു നറുക്കെടുപ്പ്. 56 അപേക്ഷകരിൽ 54 പേരെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചു. 50 പേർ പങ്കെടുത്തു. യോഗ്യത നേടിയ 45 പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. നിലവിലെ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയാണ് നറുക്കെടുത്തത്.
മദ്ദളകലാകാരൻ
മുണ്ടയൂർ മനക്കൽ ശ്രീധരൻ നമ്പൂതിരിയിൽ നിന്നും പിതാവ് പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നുമാണ് മധുസൂദനൻ നമ്പൂതിരി പൂജാവിധികൾ പഠിച്ചത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നെല്ലുവായ് ധന്വന്തരി ക്ഷേത്രം മേൽശാന്തിയാണ്. 20 വർഷമായി കൊച്ചിൻ ദേവസ്വം ബോർഡിൽ സേവനമനുഷ്ഠിക്കുന്നു.
മച്ചാട് മധുസൂദനൻ എന്നറിയപ്പെടുന്ന മദ്ദള കലാകാരൻ കൂടിയായ മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ഉൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളിൽ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
കോട്ടയം പിളായിക്കോട്ട് മനയിലെ നിഷയാണ് ഭാര്യ. ശ്രാവൺ (ഫെഡറൽ ബാങ്ക്, ആലുവ), ഉണ്ണികൃഷ്ണൻ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |