തിരുവനന്തപുരം: വിശ്വപൗരനെന്ന പ്രതിച്ഛായയിൽ സിറ്റിംഗ് എം.പി ശശി തരൂർ. കോൺഗ്രസിൽ നിന്നു സീറ്റ് പിടിച്ചെടുക്കാൻ സി.പി.ഐയുടെ പൂഴിക്കടകൻ പന്ന്യനിലൂടെ. വികസന വാഗ്ദാനങ്ങൾ എണ്ണിപ്പറഞ്ഞ് എൻ.ഡി.എയുടെ ഗ്ളാമർ സ്ഥാനാർത്ഥി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കുന്നു.
വോട്ടർമാരിൽ വിശ്വാസമുണ്ട്: ശശി തരൂർ (യു.ഡി.എഫ് സ്ഥാനാർത്ഥി)
വോട്ടർമാരിൽ തികഞ്ഞ വിശ്വാസമാണ് അർപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ത്രികോണ പോരാട്ടമാണ് തിരുവനന്തപുരത്ത് നടന്നത്. 2009ൽ എൽ.ഡി.എഫിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. 2014ലും 2019ലും ബി.ജെ.പി രണ്ടാമതെത്തി. എൽ.ഡി.എഫും ബി.ജെ.പിയും നല്ല എതിരാളികളാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല എന്നത് വസ്തുതയാണ്. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ജനങ്ങൾ ഡൽഹിയിൽ തങ്ങളുടെ ശബ്ദം കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ പ്രതീക്ഷകളും വെല്ലുവിളികളും വ്യക്തമാക്കാനും പരിഹാരങ്ങൾ കൊണ്ടുവരാനും കഴിയുന്ന ഒരാളെ അവർ തിരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ട്.
തിരുവനന്തപുരത്തോട് എനിക്ക് തികഞ്ഞ പ്രതിബദ്ധതയുണ്ട്. ഇതെന്റെ വീടാണ്. തിരഞ്ഞെടുപ്പിനപ്പുറമാണ് പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാട്. ഭാവി തലമുറയ്ക്കായി എങ്ങനെയുള്ള ഇന്ത്യയാണ് നൽകേണ്ടതെന്ന വസ്തുതയാണ് തിരഞ്ഞെടുപ്പിൽ നിമഭേദഗതി ഓർമ്മപ്പെടുത്തുന്നത്. നിയമത്തെ പാർലമെന്റിൽ ശക്തമായി എതിർത്തിരുന്നു.
തിരഞ്ഞെടുപ്പിൽ സി.എ.എ പ്രശ്നമായാലും ഇല്ലെങ്കിലും രാജ്യത്തിന്റെ ഭാവിയുടെ പ്രശ്നമാണെന്ന് വിശ്വസിക്കുന്നു.
യു.ഡി.എഫ് പൂർണമായി അവഗണിച്ചു
പന്ന്യൻരവീന്ദ്രൻ (എൽ.ഡി.എഫ് സ്ഥാനാർത്ഥി)
തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം നാടിനെയും ജനങ്ങളെയും തിരിഞ്ഞുനോക്കാതിരിക്കാൻ ഇടതുപക്ഷത്തിനു സാധിക്കില്ല. ജനങ്ങളുടെ മനസിലെ വികസനം നടപ്പാക്കുകയെന്നതാണ് ജനപ്രതിനിധികളുടെ കടമ. തിരുവനന്തപുരത്തെ ജനങ്ങൾ വികസനകാര്യത്തിൽ 15 വർഷത്തെ വലിയ വിടവ് അനുഭവിക്കുകയാണ്. വോട്ടർമാർക്കിടയിലെ പ്രതികരണങ്ങൾ ഇത് വ്യക്തമാക്കുന്നു.
2009ലാണ് ഞാൻ മണ്ഡലത്തിന്റെ എം.പി സ്ഥാനം ഒഴിഞ്ഞത്. ഇന്ന് ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ അന്ന് മണ്ഡലത്തിൽ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങൾ അവർ ഓർമ്മിപ്പിക്കുന്നു കഴിഞ്ഞ ദിവസം അരുവിപ്പുറം ക്ഷേത്രത്തിൽ പോയിരുന്നു. എം.പി ആയിരിക്കെ അന്നത്തെ കേന്ദ്രമന്ത്രി ടി.ആർ.ബാലുവിൽ സമ്മർദ്ദം ചെലുത്തിയാണ് അരുവിപ്പുറം- നെയ്യാറ്റിൻകര റോഡ് വികസിപ്പിച്ചത്. ക്ഷേത്രത്തിലെത്തിയപ്പോൾ കൂടിയ ജനങ്ങൾ ഇക്കാര്യം ഓർമ്മപ്പെടുത്തി. 15 വർഷം യു.ഡി.എഫ് മണ്ഡലത്തെ പൂർണമായി അവഗണിച്ചു. തലസ്ഥാന മണ്ഡലത്തെ ആ ഗൗരവത്തിൽ കാണാതെ വീണ്ടും വോട്ടു ചോദിക്കുന്നതിൽ എന്ത് ധാർമ്മികതയാണുള്ളത്.
തലസ്ഥാനത്തെ ലോകോത്തര നഗരമാക്കും: രാജീവ് ചന്ദ്രശേഖർ (എൻ.ഡി.എ സ്ഥാനാർത്ഥി)
അടിസ്ഥാന സൗകര്യവികസനത്തിലും ഇൻഫർമേഷൻ ടെക്‌നോളജി, ടൂറിസം മേഖലകളിലും തിരുവനന്തപുരത്തിന്റെ സാദ്ധ്യതകൾ മനസിലാക്കി പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ വന്ന ശേഷമാണ് അടിസ്ഥാന സൗകര്യമേഖലയിൽ വികസനമുണ്ടായത്. കഴക്കൂട്ടം മേൽപ്പാലം, ദേശീയപാത ബൈപ്പാസ്, വന്ദേഭാരത് ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകളുടെ വികസനം, അമൃത് പദ്ധതി, സ്വദേശീ ദർശൻ എന്നീ പദ്ധതികളിലൂടെ മോദി സർക്കാർ തിരുവനന്തപുരത്തിന്റെ വികസനത്തിനുള്ള ആദ്യ ചുവടുവച്ചിരിക്കുന്നു. തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കാൻ കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ തുടരണം.
ഗ്ലോബൽ ടാലന്റ് ഹബ്ബായാണ് ഭാരതത്തെ ലോകം കാണുന്നത്. ഫ്യൂച്ചർ സ്‌കില്ലിലൂടെ മണ്ഡലത്തിലെ യുവാക്കൾക്ക് കൂടുതൽ നൈപുണ്യം നൽകി മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ഞാൻ പറയുന്നത് മോദിയുടെ ഗ്യാരന്റിയാണ്. സൈബർ സുരക്ഷ, സെമി കണ്ടക്ടർ മേഖലകളിൽ ടാലെന്റ് ഹബ്ബായി തിരുവനന്തപുരം മാറും. 10 കോളജുകളിൽ നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് എ.ഐ ലാബുകൾ സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |