കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ മാർഗംകളി വിധികർത്താവായിരുന്ന ഷാജിയെ കുടുക്കിയത് ചില സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ പറഞ്ഞു. സർവകലാശാല കലോത്സവത്തിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചെന്ന് ഷാജി തന്നോട് പറഞ്ഞിരുന്നതായും സഹോദരൻ വെളിപ്പെടുത്തി. മാർഗം കളി മത്സരം വിധി നിർണയത്തിനെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അപ്പീലും പരാതിയും നൽകിയിരുന്നു. സംഘാടകർ പരാതിപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷാജിയെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ ഷാജിക്ക് മർദ്ദനമേറ്രിരുന്നു, അന്നു രാത്രി തന്നെ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചത്.
ജീവിച്ചത് നൃത്തത്തിനു വേണ്ടി
35 കൊല്ലമായി രാവും പകലും നൃത്തം എന്ന ചിന്ത മാത്രമായിരുന്നു അവനെന്ന് ഷാജിയുടെ ബന്ധു പറഞ്ഞു. അവനെക്കുറിച്ച് ആർക്കും പരാതികളില്ല. കലോത്സവ സ്ഥലത്തു നിന്ന് ക്രിമിനലിനെ പോലെയാണ് കൊണ്ടുപോയത്. പൊലീസുകാർ നോക്കി നിൽക്കെയാണ് ചിലർ ആക്രമിച്ചത്. അവൻ ആകെ പേടിച്ചുപോയിരുന്നു. കണ്ണൂരാണെങ്കിൽ നമുക്ക് ഇടപെടാമായിരുന്നു.
പിന്നിൽ വലിയ മാഫിയ
ഡാൻസ് പഠിപ്പിച്ചാൽ ഫീസ് ചോദിച്ചുവാങ്ങാൻ പോലും പറ്റാത്ത പാവമായിരുന്നു ഷാജിയെന്ന് കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി നയൻതാര മഹാദേവൻ പറഞ്ഞു. കലോത്സവ വിധി നിർണയത്തിനുപിന്നിൽ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഷാജിയെ ആരോ ട്രാപ്പ് ചെയ്തതാണ്. അത് മാദ്ധ്യമങ്ങൾ കണ്ടെത്തണമെന്നും അവർ പറഞ്ഞു. നടപടികളുണ്ടായില്ലെങ്കിൽ ഇനി വിധിനിർണയത്തിന് പോകണ്ടെന്ന തീരുമാനമെടുക്കുമെന്നും നയൻതാര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |