തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിൽ ആരോപണവിധേയനായ വിധികർത്താവ് ഷാജി ആത്മഹത്യ ചെയ‌്തതോടെ പൊലീസ് പ്രതിരോധത്തിലായി. മാർഗംകളി മത്സരത്തിൽ കോഴ വാങ്ങിയെന്ന കേസിലെ ഒന്നാംപ്രതിയാണ് ഷാജി. രണ്ടും മൂന്നും പ്രതികളും നൃത്തപരിശീലകരും ഇടനിലക്കാരുമായ കാസർകോട് പരപ്പ സ്വദേശി ജോമെറ്റ്, മലപ്പുറം താനൂർ സ്വദേശി സി.സൂരജ് എന്നിവരോടും ഷാജിയോടും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജാരാകാൻ കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകിയിരുന്നു. അതിനിടെയാണ് ഷാജി ആത്മഹത്യ ചെയ്തത്.
ഷാജിയെ ചോദ്യം ചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. അതിനിടെ മറ്റ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇവർ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായതുമില്ല. ഒന്നാം പ്രതി ആത്മഹത്യ ചെയ്തുവെന്നും അതേ അവസ്ഥയിലാണ് തങ്ങളുമെന്നാണ് രണ്ടുപ്രതികളുടെയും വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നശേഷം മതി തുടർനടപടികൾ എന്നാണ് പൊലീസിന്റെ തീരുമാനം. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയിരുന്നു, ഇതിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്. ഷാജിയും ഇടനിലക്കാരും തമ്മിലുള്ള വാട്സ് ആപ്പ്, എസ്.എം.എസ് സന്ദേശങ്ങൾ ഫോണിൽ കണ്ടെത്തിയിരുന്നു. ഇവയുടെ ആധികാരികത ഉറപ്പുവരുത്തുകയും വേണം.
വിശ്വാസ വഞ്ചനയെന്ന് എഫ്.ഐ.ആർ
കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളും വിശ്വാസ വഞ്ചന കാണിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ജോമറ്റിന്റെയും സൂരജിന്റെയും സമ്മർദ്ദത്തിനു വഴങ്ങി, അവർ പരിശീലിപ്പിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഷാജി കൂടുതൽ മാർക്ക് നൽകിയെന്നും ഇത് കേരള യൂണിവേഴ്സിറ്റിയോടും മത്സരാർത്ഥികളോടുമുള വിശ്വാസ വഞ്ചനയാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മർദ്ദിച്ചെന്നും ഇല്ലെന്നും
ഷാജി അടക്കമുള്ള മൂന്ന് പ്രതികളെയും എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഷാജി, ജോമെറ്റ്, സൂരജ് എന്നിവരെ 8ന് യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിൽ കൊണ്ടുപോയി സംഘാടക സമിതി അംഗങ്ങളായ എസ്.എഫ്.ഐക്കാർ മർദ്ദിച്ച് അവശരാക്കിയെന്നാണ് ആരോപണം. അതിനുശേഷം അടുത്ത ദിവസം ഉച്ചയോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്. എന്നാൽ, പൊലീസിന് കൈമാറുമ്പോൾ തങ്ങൾ നിരപരാധികളാണെന്ന് മാത്രമാണ് പ്രതികൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എസ്.എഫ്.ഐക്കാർ മർദ്ദിച്ചെന്ന് ഷാജിയും മറ്റുള്ളവരും മൊഴി നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് സി.ഐ പറഞ്ഞു. മർദ്ദിച്ചെന്ന ആരോപണം എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ആദർശ് നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |