ഹരിപ്പാട്: ഹരിപ്പാട് ഹുദ ട്രസ്റ്റ് പബ്ലിക് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ കാത്തിരിപ്പിലാണ്. പരീക്ഷയുടെ റിസൾട്ടിനായുള്ള കാത്തിരിപ്പല്ല. കുട്ടികൾ കളിച്ചുമറിയുന്ന മൈതാനത്ത് ദേശാടനപക്ഷിയുടെ മുട്ടകൾ വിരിയുന്നതും കാത്തുള്ള കാവലിരിപ്പാണ്.
സ്കൂൾ മൈതാനത്ത് ദേശാടനപക്ഷി മുട്ടയിടുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ തവണ മധ്യവേനൽ അവധിയായതിനാൽ കുട്ടികളെകൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടാംതവണ ഫുട്ബാൾ മത്സരത്തിന് സ്കൂൾ മൈതാനം വിട്ടുകൊടുത്തതിന് ശേഷമാണ് ദേശാടനപക്ഷി പറന്നിറങ്ങിയതും മുട്ടയിട്ടതും.
അതും മൈതാനത്തിന്റെ ഒത്ത നടുക്ക്. മുട്ടകൾക്ക് കേടുവരുത്തില്ല എന്ന ഉറപ്പിലാണ് കുട്ടികളെ അന്ന് കളിക്കാൻ അനുവദിച്ചത്. ഉറപ്പിൽ അത്ര വിശ്വാസം പോരാഞ്ഞ് സ്കൂൾ പി.ആർ.ഒ.സമീർ പല്ലന മുട്ടയ്ക്ക് ചുറ്റുമായി സംരക്ഷണ മറയും തീർത്തു. എന്നാൽ, മുട്ടകളൊന്നും വിരിഞ്ഞില്ല. മറതീർത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നാണ് സമീറിന്റെ നിഗമനം.
രണ്ടുതവണ പാളിപ്പോയ ദൗത്യം ഇത്തവണ വിജയപ്പിച്ചെടുക്കാനുള്ള വാശിയിൽ തുറസായി തന്നെ വലിയ മുട്ട കിടക്കട്ടെയെന്ന് തീരുമാനിച്ചു. എന്നാൽ സ്‌കൂൾ അവധിയല്ലാത്തതിനാൽ അത് തലവേദനയായി. എന്തായാലും മുട്ടകളെ സംരക്ഷിക്കാൻ പെടാപ്പാട്‌പെടുകയാണ് സ്കൂൾ അധികൃതർ. ആരെങ്കിലും അറിയാതെ പോലും മുട്ടകളിൽ തട്ടാതിരിക്കാൻ ഒരു കമ്പ് നാട്ടിയിട്ടുണ്ട്. സ്കൂളിലേക്ക് കുട്ടികൾ വരുന്നതും പോകുന്നതുമായ സമയത്ത് മുട്ടയ്ക്ക് ചുറ്റും സംരക്ഷിത വലയം തീർക്കാൻ മുതിർന്ന വിദ്യാർത്ഥികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുകൂടാതെ തള്ളപ്പക്ഷിയുടെ നിരീക്ഷണം വേറെ.
മൈതാനത്തിലെ കളികളെല്ലാം ഒരാഴ്ചയിലേറെയായി നിർത്തിവച്ചിരിക്കുകയാണ്. ഇനിമുട്ടവിരിഞ്ഞിട്ടേ കളിയുള്ളു. മുട്ട വിരിയാൻ രണ്ടാഴ്ചയിലേറെ എടുക്കും. എന്തായാലും കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ ആകാംക്ഷയിലാണ്.
മുട്ടവിരിയുന്നതിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഇതിലൂടെ പരിസ്ഥിതി സ്നേഹം കൂടിയാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്.- സുമിന സുബിൻ,പ്രിൻസിപ്പാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |