ആലുവ: ആലുവയിൽ നിന്ന് മോഷ്ടിച്ച വിദ്യാർത്ഥിനിയുടെ സ്‌കൂട്ടർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിറിയൻ ചർച്ച് റോഡിലെ സീറ്റാ ട്യൂഷൻ സെന്ററിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് ഒരാഴ്ച മുമ്പ് മോഷ്ടിച്ചത്.
നിരീക്ഷണ കാമറയിൽ രണ്ട് പേരുടെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്യൂഷൻ സെന്ററിൽ പഠിക്കാൻ വന്ന പെൺകുട്ടിയുടേതാണ് വാഹനം. രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ വാഹനമാണ്. വാഹനത്തിൽ താക്കോൽ മറന്നു വച്ചതാണ് മോഷ്ടാക്കൾക്ക് സൗകര്യമായത്. മോഷ്ടിക്കപ്പെട്ട സ്കൂട്ടർ അമിത വേഗത്തിനും ഹെൽമറ്റ് ഇല്ലാതെയും ഓടിച്ചതിന് പിഴ ഈടാക്കിയതായി ഉടമയുടെ ഫോണിൽ എസ്.എം.എസ് ലഭിച്ചിരുന്നു. ഇതിനിടെയാണ് കൊടുങ്ങല്ലൂരിൽ സ്കൂട്ടർ റോഡരികിൽ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം ആലുവ പൊലീസിന് കൈമാറും. കഴിഞ്ഞ ദിവസം ആലുവ ജില്ലാശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മോഷണം പോയ ബൈക്കും ഇതുപോലെ ഉപേക്ഷിച്ച നിലയിൽ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |