തിരുവനന്തപുരം: കേരളസർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിലെ കോഴ ആരോപണവും തുടർന്നുണ്ടായ വിധികർത്താവ് പി.എൻ. ഷാജിയുടെ മരണവും പ്രത്യേകം അന്വേഷിക്കാൻ പൊലീസ്. കോഴആരോപണത്തിൽ എസ്.എഫ്.ഐ നൽകിയ പരാതി കന്റോൺമെന്റ് പൊലീസാണ് അന്വേഷിക്കുന്നത്. ഷാജിയുടെ മരണം കണ്ണൂർ താഴെ ചൊവ്വ പൊലീസും അന്വേഷിക്കും.
കഴിഞ്ഞ ദിവസം സർവകലാശാല വി.സിയുടെ നിർദ്ദേശപ്രകാരം ഇരുകേസുകളും അന്വേഷിക്കണെമന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ഇത് ഡി.ജി.പി ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. തുടർന്നാണ് ഇരുകേസുകളിലെയും അന്വേഷണം തുടരാൻ തീരുമാനിച്ചത്. ആവശ്യമായഘട്ടങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ പരസ്‌പരം ആശയവിനിയമം നടത്തി പൊതുവായ കാര്യങ്ങളിൽ വ്യക്തത വരുത്തണം.
അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് സ്ഥലങ്ങളിലുമെത്തി തെളിവുകൾ ശേഖരിക്കണമെന്നും നിർദ്ദേശമുണ്ട്. കോഴ ആരോപണത്തെ തുടർന്നുള്ള അന്വേഷണം നടക്കുന്നതിനിടെ ബുധനാഴ്ചയാണ് വിധി കർത്താവ് ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പണം വാങ്ങിയിട്ടില്ലെന്നും അമ്മയാണ് സത്യമെന്നും ഇതിന് പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കെട്ടെയും കുറിപ്പ് എഴുതി വച്ചാണ് ഷാജി ആത്മഹത്യ ചെയ്തത്. തുടർന്നാണ് സർവകലാശാല വിഷയത്തിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |