തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിന് പിന്നിലുള്ള അഞ്ജാത സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ് കോടതിൽ ആവശ്യപ്പെട്ടു. ജസ്‌ന അഞ്ജാത സുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പിതാവ് ജെയിംസ് ജോസഫ് ഹർജി നൽകി. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്ന് സി.ബി.ഐ നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ കണ്ടെത്തലുകൾ തള്ളണമെന്നാണ് പിതാവിന്റെ ആവശ്യം. സി.ബി.ഐയുടെ വാദം 26ന് കേൾക്കും.
സി.ബി.ഐ അന്വേഷിക്കാത്ത കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് പിതാവിന്റെ ഹർജി. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസിൽ നിന്ന് 2018 മാർച്ച് 22ന് പുറപ്പെട്ട ജസ്‌ന ഓട്ടോറിക്ഷയിൽ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ശിവഗംഗ എന്ന ബസിൽ കയറി മുണ്ടക്കയത്തേക്ക് പോയി. പുളികുന്ന് വരെ ജസ്‌ന ഇതേ ബസിൽ ഉണ്ടായിരുന്നതായി കണിമല ബാങ്കിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിലാണ് ജസ്‌നയെ കാണാതാകുന്നത്. ഈ മേഖലയിൽ സി.ബി.ഐ അന്വേഷണം നടത്തിയിട്ടില്ല.
ജസ്‌ന അഞ്ജാത സുഹൃത്തിനാൽ ഉപദ്രവിക്കപ്പെട്ടിരിക്കാം. പതിവില്ലാതെ ആർത്തവ സമയത്ത് ജസ്‌നയക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നതായി ഏക സഹോദരി മൊഴി നൽകിയിട്ടുണ്ട്. രക്തം പുരണ്ട തുണി തിരുവല്ലം ഡിവൈ.എസ്.പി അന്വേഷണത്തിനായി ശേഖരിച്ചിരുന്നു. എന്നാൽ ഇത് രാസപരിശോധനയ്ക്ക് അയച്ചില്ല. രാസപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും മരുന്ന് കഴിച്ചതിന്റെ ഭാഗമായുണ്ടായ ആന്തരിക രക്തസ്രാവം ഉണ്ടായതാണോയെന്ന് കണ്ടെത്താനാവൂ. അമിത രക്തസ്രാവത്തിൽ ഭയന്ന ജസ്‌ന ഈ വിവരം അഞ്ജാത സുഹൃത്തിനെ അറിയിക്കാൻ വീടുവിട്ടിറങ്ങിയതാവാമെന്നാണ് സംശയം. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചിട്ടില്ല.
കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ അഞ്ച് കുട്ടികളുമായാണ് ജസ്‌നയ്ക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നത്. ഇവരിലേക്ക് അന്വേഷണം എത്തിയിരുന്നെങ്കിൽ അഞ്ജാത സുഹൃത്തിനെക്കുറിച്ചുള്ള വിവരം ലഭിക്കുമായിരുന്നു. മാത്രമല്ല ജസ്‌ന കോളേജിന് പുറത്തുപോയത് എൻ.എസ്.എസ് ക്യാമ്പിനാണ്. ജസ്‌നയെ കാണാതായ അന്ന് വൈകിട്ട് ആറുമണിക്കും പിറ്റേന്ന് രാവിലെയും ജസ്‌നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിനെ കുറിച്ചും ക്യാമ്പിന്റെ വിവരങ്ങളും അന്വേഷിച്ചിട്ടില്ലെന്ന് പിതാവിന് വേണ്ടി ഹാജരായ അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |