ആലപ്പുഴ:പുള്ളോർ വീണയും സ്റ്റെതസ്‌കോപ്പും - ഡോ. വിഷ്ണു വി. നാഥിന് ഒരു പോലെ വഴങ്ങും. കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ ഹൗസ് സർജനാണ് വിഷ്ണു വി.നാഥ് (29). ഒരു ദിവസം അവധി കിട്ടിയാൽ വീണയുമായി ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഓടിയെത്തും. സർപ്പത്തറയിൽ എല്ലാം മറന്ന് വീണമീട്ടി പുള്ളുവൻപാട്ടിൽ ലയിക്കും.
കുടുംബത്തിലെ പ്രാരബ്ധങ്ങൾക്കൊപ്പം ബാല്യത്തിലേ കിട്ടിയതാണ് പുള്ളുവൻ പാട്ട്. തിരക്കുള്ള ഡോക്ടറായപ്പോഴും ആ കലാരൂപം കൈവിട്ടില്ല. അച്ഛൻ ചെട്ടികുളങ്ങര ഉണിച്ചിരേത്ത് വിശ്വനാഥന്റെയും അമ്മ ഗീതയുടെയും ഒപ്പമാണ് പാടിത്തുടങ്ങിയത്. എട്ടാം ക്ലാസ് മുതൽ ഒറ്റയ്‌ക്ക് പാടാൻ പ്രാപ്തനായി.
വിഷ്ണു ബി.എസ് സി സുവോളജി ഒന്നാം വർഷം പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. വിഷ്ണുവിനെയും മകൾ ലക്ഷ്മിയെയും ഡോക്ടർമാരാക്കണമെന്നത് വിശ്വനാഥന്റെ അഭിലാഷമായിരുന്നു. രണ്ട് മക്കളെയും എൻട്രൻസ് കോച്ചിംഗിന് വിടാൻ ശേഷിയില്ലായിരുന്നു. മകനെ കുലത്തൊഴിലിലേക്കിറക്കാൻ പലരുടെയും സമ്മർദ്ദമുണ്ടായെങ്കിലും ഗീത വഴങ്ങിയില്ല. കടബാദ്ധ്യതകൾക്ക് നടുവിലും മക്കളെ പഠിപ്പിക്കണമെന്ന ദൃഢനിശ്ചയമായിരുന്നു. മെരിറ്റ് സീറ്റിലാണ് വിഷ്ണു എം.ബി.ബി.എസ് അഡ്മിഷൻ നേടിയത്. എം.ബി.ബി.എസ് ക്ലാസിനിടയിൽ കിട്ടുന്ന അവധിദിനങ്ങളിലെല്ലാം ചെട്ടികുളങ്ങരയിലെയും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെയും സർപ്പത്തറകളിലെത്തുമായിരുന്നു. ഹൗസ് സർജൻസി ആരംഭിച്ചതോടെ അവധി കുറഞ്ഞു. കഴിഞ്ഞമാസം ചെട്ടികുളങ്ങര ഭരണിക്കാണ് അവസാനം ക്ഷേത്രത്തിലെത്തി പാട്ട് പാടിയത്. സഹോദരി ലക്ഷ്മിപ്രിയ വി.നാഥ് ഷൊർണൂർ ആയുർവേദ മെഡിക്കൽ കോളേജിൽ ഡോക്ടറാണ്.
പിന്തുണയുമായി ബന്ധുക്കൾ
അമ്മാവൻമാരും ബന്ധുവായ ജയകുമാറുമാണ് പഠനത്തിന് പിന്തുണയായത്. അച്ഛനും അമ്മയ്ക്കും പുറമേ, മൂത്ത അമ്മാവനും ആകാശവാണി ആർട്ടിസ്റ്റുമായ ടി.ആർ.രമേശനും അച്ഛന്റെ സഹോദരൻ ചെട്ടികുളങ്ങര ഗോപിനാഥനുമാണ് പുള്ളുവൻപാട്ടിലെ ഗുരുക്കന്മാർ. ആതുരസേവനത്തിനിടയിലും പുള്ളുവൻപാട്ടിന്റെ പാരമ്പര്യം കാക്കണമെന്നാണ് വിഷ്ണുവിന്റെ ആഗ്രഹം.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞപ്പോഴും പഠനം നിറുത്തി കുലത്തൊഴിലിലേക്കിറങ്ങാൻ അമ്മ ആവശ്യപ്പെട്ടില്ല.അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സഫലമാക്കിയതിൽ സന്തോഷം. ഡോക്ടറായതുകൊണ്ട് സർപ്പം പാട്ട് നിറുത്തില്ല.
വിഷ്ണു വി.നാഥ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |