തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് തുറന്നു പറഞ്ഞ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനോട് നന്ദിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പിണറായിയും എം.വി.ഗോവിന്ദനും തിരുത്താൻ ജയരാജനെ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. ഇ.പി.ജയരാജനും ജി.സുധാകരനും സത്യങ്ങൾ തുറന്നുപറയുന്നുണ്ട്.
പ്രായം ചൂണ്ടിക്കാട്ടി നിയമസഭയിലേക്ക് സീറ്റ് നിഷേധിച്ച തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവരെ ലോക്‌സഭയിലേക്ക് മത്സരിക്കാൻ നിയോഗിച്ചതെന്തിനാണ്? സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകിയത് എൻ.ഡി.എയാണ്.
എസ്.എഫ്.ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി മാറി. മുഖ്യമന്ത്രിയും സർക്കാരും പാർട്ടി നേതൃത്വവും പിന്തുണ കൊടുക്കുന്നതുകൊണ്ടാണ് അവർ അഴിഞ്ഞാടുന്നത്. ഒരു മാസത്തിനിടെ എസ്.എഫ്.ഐയുടെ മൂന്നാമത്തെ കൊലയാണ് കണ്ണൂരിലെ ഷാജിയുടേത്. സഹപ്രവർത്തകർ കൃത്യമായി മൊഴി നൽകിയിട്ടും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, സി.സദാനന്ദൻ, ദേവൻ, സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |