കൊച്ചി: പലിശ നിരക്ക് സംബന്ധിച്ച അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം കാത്തിരിക്കുകയാണ് ഓഹരി നിക്ഷേപകർ. രണ്ട് ദിവസമായി നടക്കുന്ന ധന നയ അവലോകന യോഗത്തിന് ശേഷം മാർച്ച് 20ന് അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. അമേരിക്കയിൽ നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ഇത്തവണത്തെ ധന അവലോകന നയത്തിൽ പലിശ കുറയ്ക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തുന്നത്. എന്നാൽ വരും മാസങ്ങളിൽ പലിശ കുറയുമോയെന്ന സൂചന നയത്തിലുണ്ടായേക്കും. സാമ്പത്തിക മാന്ദ്യം അതിരൂക്ഷമായതിനാൽ അടുത്ത മാസങ്ങളിൽ പലിശ കുറയ്ക്കാതെ ഫെഡറൽ റിസർവിന് മുന്നോട്ടു പോകാൻ കഴിയില്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചെങ്കടൽ പ്രതിസന്ധിയും മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതാണ് ലോകത്തിലെ മുൻനിര കേന്ദ്ര ബാങ്കുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നത്.
ചൈനയിലെയും ജപ്പാനിലെയും കേന്ദ്ര ബാങ്കുകളുടെയും ധന നയം ഈ വാരം പ്രഖ്യാപിക്കും. ചൈന പലിശ നിരക്കിൽ കുറവ് വരുത്താൻ സാദ്ധ്യതയേറെയാണ്.
ലോകത്തിലെ ഓഹരി, നാണയ, കമ്പോള വിപണികളുടെ ചലനങ്ങളെ കേന്ദ്ര ബാങ്കുകളുടെ ധന നയം നേരിട്ട് ബാധിക്കുമെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. മുൻപൊരിക്കലുമില്ലാത്ത സങ്കീർണമായ ധന സാഹചര്യമാണ് നിലവിൽ വിപണിയിലുള്ളത്. ലോകമെമ്പാടുമുള്ള വിപണികൾ റെക്കാഡുകൾ കീഴടക്കി മുന്നേറുമ്പോഴും പണലഭ്യത നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾക്ക് കഴിയുന്നില്ല.
അതേസമയം ഇന്ത്യൻ വിപണിയിൽ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില യാഥാർത്ഥ്യ ബോധമില്ലാതെ കുതിച്ചുയർന്നതാണ് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഉൗഹക്കച്ചവടക്കാർ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില കൃത്രിമമായി ഉയർത്തുകയാണെന്ന് കഴിഞ്ഞ ആഴ്ച സെബി ചെയർമാൻ സംശയം പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |