കണ്ണൂർ / കൊച്ചി: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ലെന്നും ഉണ്ടെങ്കിൽ, അതെല്ലാം വി.ഡി. സതീശന് സൗജന്യമായി നൽകാമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. രാജീവ് ചന്ദ്രശേഖറുമായി ഫോണിൽപോലും സംസാരിച്ചിട്ടില്ലെന്നും പത്രത്തിൽ ചിത്രംകണ്ട പരിചയം മാത്രമേയുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായുള്ള വൈദേകം റിസോർട്ടിന്റെ കരാർ ആയുർവേദ ചികിത്സയ്ക്കായാണ്. നിരാമയ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കമ്പനിയാണോയെന്നറിയില്ല. താൻ വൈദേകം റിസോർട്ടിന്റെ അഡ്വൈസർ മാത്രമാണ്. നിരാമയയുമായുള്ള കരാറിൽ ബന്ധമില്ല. ആരോപണം തെളിയിച്ചാൽ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കൾ സതീശന്റെ ഭാര്യക്ക് എഴുതി നൽകാമെന്നും ജയരാജൻ പരിഹസിച്ചു.
പത്മജയെ സി.പി.എമ്മിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. ക്ഷണിച്ചെങ്കിൽ സി.പി.എമ്മിലേക്കല്ലേ വരേണ്ടത്. അവർ പോയത് ബി.ജെ.പിയിലേക്കല്ലേ. ദല്ലാൾ നന്ദകുമാറിനെ അറിയില്ലെന്നും ഇ.പി പറഞ്ഞു.
ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതെന്നു പറഞ്ഞത് പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകാനാണ്. മത്സരം ആരൊക്കെ തമ്മിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ആരുടെയോ പണം വാങ്ങി ഒരു വാർത്താ ചാനൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. അതിനെതിരെ കേസ് കൊടുക്കും.
ജയരാജനുമായി പണ്ടേ പരിചയം: നന്ദകുമാർ
തന്നെ അറിയില്ലെന്ന് ഇ.പി. ജയരാജൻ വെറുതേ പറയുകയാണെന്ന് ടി.ജി. നന്ദകുമാർ. നേരത്തെ പരിചയമുണ്ട്. പത്മജയുമായി തന്റെ ഫോണിലൂടെയാണ് അദ്ദേഹം സംസാരിച്ചതും പാർട്ടിയിലേക്ക് ക്ഷണിച്ചതും. അദ്ദേഹം പറഞ്ഞിട്ടാണ് തന്റെ ഫോണിൽ വിളിച്ചത്. തന്റെ സാന്നിദ്ധ്യത്തിലാണ് ദീപ്തി മേരി വർഗീസുമായി സംസാരിച്ചത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന ദീപ്തി യു.ഡി.എഫ് തിരഞ്ഞെടുപ്പ് രഹസ്യങ്ങൾ ജയരാജനുമായി പങ്കുവച്ചതായും നന്ദകുമാർ ആരോപിച്ചു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |